Loading ...

Home National

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം; തകര്‍ന്നടിഞ്ഞ് ബി.ജെ.പി

ബംഗാളില്‍ സിവിക് ബോഡികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം.108 മുന്‍സിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 102ലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ബി.ജെ.പി അടക്കം പ്രതിപക്ഷ പാര്‍ട്ടികളെ പൂര്‍ണമായും അപ്രസക്തമാക്കിയാണ് മമതയുടെ വിജയം.

പ്രതിപക്ഷനേതാവായ സുവേന്ദു അധികാരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും പതിറ്റാണ്ടുകളായി വലിയ സ്വാധീനമുണ്ടായിരുന്ന കാന്തി മുന്‍സിപ്പാലിറ്റിയിലും ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ഛൗധരിയുടെ സ്വാധീനകേന്ദ്രമായ മുര്‍ശിദാബാദിലെ ബെഹ്‌റാംപൂര്‍ മുന്‍സിപ്പാലിറ്റിയിലും തൃണമൂല്‍ വലിയ വെല്ലുവിളിയില്ലാതെയാണ് ജയിച്ചുകയറിയത്.

ഇടതുമുന്നണി ഒരു നഗരസഭയിലും ഹംറോ പാര്‍ട്ടി ഒരു നഗരസഭയിലും ഭരണം നേടി. നാല് സിവില്‍ ബോഡികളില്‍, വ്യക്തമായ വിജയി ഉണ്ടായില്ല. ഇവിടെ തൂക്കുസഭയാണ് നിലവിലുള്ളത്. ഫെബ്രുവരി 27ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. അടുത്തിടെ രൂപീകരിക്കപ്പെട്ട 'ഹംറോ പാര്‍ട്ടി'യാണ് ഡാര്‍ജിലിങ് മുന്‍സിപ്പാലിറ്റിയില്‍ ഭൂരിപക്ഷം നേടിയത്. നാദിയ ജില്ലയിലെ താഹിര്‍പൂരിലാണ് ഇടതുമുന്നണി വിജയിച്ചത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38% വോട്ട് നേടിയ ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഒരു സീറ്റ് പോലും നേടാനാവാതിരുന്ന ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും സ്ഥിതി മെച്ചപ്പെടുത്തുന്നു എന്നാണ് സിവിക് ബോഡി തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളില്‍ നിരവധി നിയമസഭാ സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഈ മേഖലയില്‍ ഒരു മുന്‍സിപ്പാലിറ്റിയില്‍ പോലും വിജയിക്കാനായില്ല.

Related News