Loading ...

Home International

ഉക്രൈനില്‍ കൂട്ടപലായനം; പോളണ്ട് അതിര്‍ത്തി കടന്നത് ഒരുലക്ഷം പേര്‍


റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ഉക്രൈനില്‍ കൂട്ടപലായനം. ഒരുലക്ഷത്തോളം പേര്‍ ഇതുവരെ തങ്ങളുടെ അതിര്‍ത്തി കടന്നതായി പോളണ്ട് അതിര്‍ത്തി രക്ഷാ ഏജന്‍സി അറിയിച്ചു.അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അതിര്‍ത്തിരക്ഷാ ഏജന്‍സിയുടെ വക്താവ് അന്ന മൈക്കലസ്‌ക പറഞ്ഞു. ശനിയാഴ്ച ആറ് മണി മുതല്‍ മാത്രം 20,000ത്തില്‍ കൂടുതല്‍ പേര്‍ എത്തിയതായും അവര്‍ വ്യക്തമാക്കി.

യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ ഏറ്റെടുക്കുമെന്നും പോകാനിടമില്ലാത്തവര്‍ക്ക് താല്‍ക്കാലിക അഭയസ്ഥാനമൊരുക്കുമെന്നും പോളണ്ട് സര്‍ക്കാര്‍ വ്യക്തമാക്കി. കാല്‍നടയായി എത്തുന്നവര്‍ക്ക് ഏട്ട് അതിര്‍ത്തികള്‍ വഴിയും പോളണ്ട് പ്രവേശനം അനുവദിക്കുന്നുണ്ട്. അതിര്‍ത്തികളിലെ ചെക്ക്‌പോയിന്റുകളില്‍ കാറുകളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്. നേരത്തെ കാല്‍നടയായി എത്തുന്നവര്‍ക്ക മാത്രമാണ് മെഡിക അതിര്‍ത്തി വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും മെഡിക്കല്‍ സേവനവും ലഭ്യമാക്കുന്നതിനായി ഒമ്ബത് സ്വീകരണകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തിക്ക് സമീപമുള്ള സ്‌കൂളുകളും ജിംനേഷ്യങ്ങളുമെല്ലാം സ്വീകരകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

അതിനിടെ റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെ വഹിച്ചാണ് എയര്‍ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തുന്നത്. രാത്രി ഒന്‍പതു മണിക്ക് വിമാനം മുംബൈയിലെത്തുമെന്നാണ് വിവരം. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം വിമാനത്താവളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരടക്കമുള്ളവര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന.

യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയര്‍പോര്‍ട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്. വിമാനത്തില്‍ ഏതാണ്ട് ഇരുപതോളം മലയാളികളുണ്ടെന്നാണ് വിവരം.

Related News