Loading ...

Home National

പഞ്ചാബ് നാളെ പോളിങ് ബൂത്തിലേക്ക്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. ആഴ്ചകള്‍ നീണ്ടു നിന്ന് പ്രചാരണങ്ങള്‍ക്ക് ഇന്നലെ പരിയവസാനമായതോടെ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരിക്കിലാണ്. അവസാനഘട്ട പ്രചാരണത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ആംആദ്മി പാര്‍ട്ടിക്കാണ് പ്രാചരണങ്ങളില്‍ മുന്‍തൂക്കം. അതേസമയം അരവിന്ദ് കെജരിവാളിനെതിരേ കുമാര്‍ വിശ്വാസ് നടത്തിയ വെളിപ്പെടുത്തലാണ് അവസാനഘട്ട പ്രചാരണമാണ് സജീവ ചര്‍ച്ചയായത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി നല്‍കിയ കത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി. വിഷയം ഗുരുതരമാണെന്നും പരിശോധിച്ചു വരുകയാണെന്നുമാണ് അമിത് ഷാ നല്‍കിയിരിക്കുന്ന മറുപടി. 93 വനിതകളുമായി 1340 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ജാഗ്രതാ നിര്‍ദേശവും വന്നിട്ടുണ്ട്. ഖാലിസ്ഥാന്‍ സംഘടനയായ സിക്‌സ് ഫോര്‍ ജസ്റ്റിസ് റെയില്‍ പഞ്ചാബ് ബന്ധിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം.


ഇന്ന് വീടുതോറുമുള്ള നിശബ്ദ പ്രചാരണം മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുള്ള സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നതായ പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്ന് കമ്മിഷന്‍ വ്യക്തമാക്കി. കമ്മ്യൂണിറ്റി സെന്ററുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയവ പരിശോധിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്ത് നിന്നുള്ളവരെയും വോട്ടര്‍മാരല്ലാത്തവരെയും മാറ്റാന്‍ പഞ്ചാബ് പൊാലീസിനും കേന്ദ്ര അര്‍ദ്ധ സൈനിക സേനാംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

സംസ്ഥാനത്തെ 117 നിയോജക മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. സംസ്ഥാനത്തിന്റെ 23 ജില്ലകളിലെ ക്രമസമാധാനപാലനം, സ്ഥാനാര്‍ത്ഥികള്‍ ചെലവാക്കുന്ന തുക, പൊതു ആവശ്യങ്ങള്‍ എന്നിവ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയ നേതാക്കള്‍ അവരുടെ പാര്‍ട്ടി ഓഫീസിലേക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച സ്ഥലങ്ങളിലും മാത്രമേ സഞ്ചരിക്കാന്‍ പാടുളളൂ. പോളിംഗ് ദിവസം വോട്ടര്‍മാരോട് മണ്ഡലത്തില്‍ തുടരാനും ഇ.സി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ഇന്നലെ വൈകുന്നേരം 6 മണിയോടെ നിലവില്‍ വന്നു. ടെലിവിഷന്‍ ചാനലുകള്‍, റേഡിയോ, പത്രങ്ങള്‍ എന്നിവയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് പ്രധാന വിലക്ക്. ക്രമസമാധാനം നിലനിത്താന്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി എന്നിവയുള്‍പ്പെടെയുള്ള കേന്ദ്ര സേനകളെ നിയോഗിച്ചിട്ടുണ്ട്.

Related News