Loading ...

Home International

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ യു.എ.ഇയില്‍

ദുബൈ: തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് യു.എ.ഇയിലെത്തി.ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഉര്‍ദുഖാന്‍ ഔദ്യോഗികമായി യു.എ.ഇ സന്ദര്‍ശിക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദും ഒപ്പമുണ്ടായിരുന്നു.ചൊവ്വാഴ്ച ഉര്‍ദുഗാനും ഭാര്യ എമൈനും ദുബൈ എക്സ്പോയിലെ തുര്‍ക്കി പവലിയന്‍ സന്ദര്‍ശിച്ചേക്കും. എക്സ്പോയില്‍ നടക്കുന്ന തുര്‍ക്കിയുടെ ദേശീയ ദിനാഘോഷത്തിലും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ. മിഡ്ല്‍ ഈസ്റ്റിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനും സന്ദര്‍ശനം ഗുണം ചെയ്യും. കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ഊര്‍ജം, ജലം, ആരോഗ്യം, കൃഷി, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, ടൂറസിം തുടങ്ങിയ മേഖലകളില്‍ കരാറുകള്‍ ഒപ്പുവെച്ചേക്കും.

നയതന്ത്ര ബന്ധത്തിലെ പുതിയ അധ്യായമായിരിക്കും ഇതെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലായി ടര്‍ക്കിഷ് കമ്ബനികള്‍ യു.എ.ഇയില്‍ കൂടുതലായി ചുവടുറപ്പിച്ചിരുന്നു. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതോടെ കൂടുതല്‍ ടര്‍ക്കിഷ് സ്ഥാപനങ്ങള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. രണ്ട് മാസം മുന്‍പ് തുര്‍ക്കിയിലെ അങ്കാറയിലെത്തി ഉര്‍ദുഗാനുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കൂടികാഴ്ച നടത്തിയിരുന്നു. തുര്‍ക്കിയില്‍ പത്ത് ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം അന്ന് പ്രഖ്യാപിച്ചിരുന്നു.


Related News