Loading ...

Home National

കോവിഡ് ദുരിതാശ്വാസ പി.എം കെയറിലെത്തിയത് 10,990 കോടി രൂപ; ചെലവിട്ടത് 3,976 കോടി മാത്രം

കോവിഡ് പോരാട്ടങ്ങള്‍ക്കു വേണ്ടിയുള്ള ധനസമാഹരണത്തിനായി ആരംഭിച്ച പി.എം കെയറിലെത്തിയ ഫണ്ടിന്റെ 64 ശതമാനവും ഇതുവരെ ചെലവഴിച്ചില്ലെന്ന് റിപ്പോര്‍ട്ട്.2020 മാര്‍ച്ച്‌ 27നും 2021 മാര്‍ച്ച്‌ 31നും ഇടയില്‍ 10,990 കോടി രൂപയാണ് പി.എം കെയറിലേക്ക് എത്തിയത്. ഇതില്‍ ആദ്യ വര്‍ഷം 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിതരായവര്‍ക്കുവേണ്ടിയുള്ള ദുരിതാശ്വാസത്തിനും വൈറസുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്കുമായി വകയിരുത്താനാണ് പി.എം കെയര്‍ 2020 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചത്. 2021 സാമ്ബത്തിക വര്‍ഷത്തില്‍ 7,679 കോടി രൂപയാണ് സംഭാവനയായി ഫണ്ടിലെത്തിയത്. ഇതോടൊപ്പം 2020 സാമ്ബത്തികവര്‍ഷത്തിലെ 3,077 കോടി രൂപയും ബാക്കിയുണ്ടായിരുന്നു. ഇതോടൊപ്പം ശമ്ബള ഇനത്തിലുള്ള 235 കോടി രൂപയുമുണ്ടായിരുന്നു. ആകെ സംഭാവനയില്‍ 495 കോടി രൂപ വിദേശസ്രോതസുകളില്‍നിന്ന് എത്തിയതാണ്.

1,311 കോടി ചെലവിട്ടത് വെന്റിലേറ്ററുകള്‍ വാങ്ങാന്‍; പലതും പ്രവര്‍ത്തനരഹിതം

കഴിഞ്ഞ മാര്‍ച്ച്‌ വരെ ചെലവഴിച്ച തുകയുടെ കണക്കാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ആകെ ചെലവഴിച്ച 3,976 കോടി രൂപയില്‍ 1,392 രൂപ കോവിഡ് വാക്‌സിന്‍ വാങ്ങാനാണ് ചെലവിട്ടത്. 6.6 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയത്. 1,311 കോടി രൂപ 50,000 ഇന്ത്യന്‍ നിര്‍മിത വെന്റിലേറ്ററുകള്‍ വാങ്ങാനും ചെലവിട്ടു.

കോവിഡിനെ തുടര്‍ന്നുള്ള ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു പിന്നാലെ പെരുവഴിയിലായ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവിട്ടത് ആയിരം കോടി രൂപയാണ്. 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കായി 201 കോടി, കോവിഡ് പരിശോധനാ ലാബുകളുടെ നവീകരണത്തിനായി 20 കോടി, ബിഹാറിലെ മുസഫര്‍പൂരിലും പാട്‌നയിലുമുള്ള രണ്ട് കോവിഡ് ആശുപത്രികള്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ലാബുകള്‍ സജ്ജീകരിക്കാനുമായി 50 കോടി എന്നിങ്ങനെയും പി.എം കെയറില്‍നിന്ന് വിനിയോഗിച്ചു.

അതേസമയം, പി.എം കെയര്‍ വഴി വാങ്ങിയ വെന്റിലേറ്ററുകള്‍ പലതിനും കേടുപാടുകള്‍ കാരണം പ്രവര്‍ത്തിക്കാതാകുകയും പരിശീലനം ലഭിച്ച മെഡിക്കല്‍ ജീവനക്കാരുടെ അഭാവം കാരണം പലതും ഉപയോഗശൂന്യമായതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബറില്‍ ജമ്മു കശ്മീരില്‍ മാത്രം 100 വെന്റിലേറ്ററുകളാണ് പ്രവര്‍ത്തനരഹിതമായത്. ഇതോടൊപ്പം മധ്യപ്രദേശിലും ചത്തീസ്ഗഢിലുമുള്ള ആശുപത്രികളിലെ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതെ വെറുതെ കിടക്കുന്ന വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കാര്യം ദേശീയമാധ്യമം സൂചിപ്പിച്ചു.

Related News