Loading ...

Home International

ചൈനീസ് ബഹിരാകാശ നിലയം 24 മണിക്കൂറിനുള്ളില്‍ ഭൂമിയില്‍ പതിക്കും

ബെയ്ജിങ്: പ്രവര്‍ത്തനരഹിതമായ ബഹിരാകാശ നിലയം 'ടിയാന്‍ഗോങ്1' ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് ചൈന. മണിക്കൂറില്‍ 26,000 കിലോമീറ്റര്‍ വേഗതയിലാണ് സ്‌പേസ് ലാബ് ഭൂമിയിലേക്ക് പതിക്കുകയെന്നും ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. നിലയത്തിന്റെ നിയന്ത്രണം ചൈനയ്ക്ക് പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് പാശ്ചാത്യ ബഹിരാകാശ വിദഗ്ദര്‍ പറഞ്ഞിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ ചൈന ഇതുവരെ തയ്യാറായിരുന്നില്ല.ഭൂമിയില്‍ അക്ഷാംശ രേഖ വടക്ക് 43 ഡിഗ്രിയ്ക്കും തെക്ക് 43 ഡിഗ്രിയ്ക്കും ഇടയിലാണ് ബഹിരാകാശ ടിയാന്‍ഗോങ് വണ്‍ പതിക്കുക. ഇത് അമേരിക്ക, ചൈന, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഓസ്ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലാവാനാണ് കൂടുതല്‍ സാധ്യത. റഷ്യ, കാനഡ, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും വീഴാനിടയുണ്ട്.നിലയത്തിന്റെ 10 ശതമാനം ഭാഗം മാത്രമേ ഭൂമിയില്‍ പതിക്കാനിടയുള്ളൂ എന്നാണ് അനുമാനം. പ്രധാനമായും നിലയത്തിന്റെ എഞ്ചിന്‍ ഉള്‍പ്പടെയുള്ള ഭാരമേറിയ ഭാഗമായിരിക്കും ഇത്. മറ്റ് ഭാഗങ്ങള്‍ വീഴ്ചയുടെ ഭാഗമായുണ്ടാവുന്ന ഘര്‍ഷണത്തില്‍ ചിതറിപ്പോയിരിക്കും.ബഹിരാകാശ നിലയത്തിന്റെ വീഴ്ച മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതകുറവാണ്. അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികള്‍ക്ക് ടിയാന്‍ഗോങ് വണ്ണിനെ കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ കൈമാറിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ വെച്ച്‌ ഏതെങ്കിലും വിധത്തില്‍ ടിയാന്‍ഗോങ്1 ന് രൂപമാറ്റം സംഭവിച്ചാല്‍ വീണുകൊണ്ടിരിക്കുന്ന വേഗത വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗതയില്‍ ഭൂമിയില്‍ പതിക്കുമെന്നും വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു.

Related News