Loading ...

Home National

യു.പിയില്‍ ഒന്നാംഘട്ടത്തില്‍ മത്സരിക്കുന്ന 156 പേര്‍ ക്രിമിനല്‍ കേസുള്ളവര്‍

ലഖ്‌നൗ: യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന 156 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍.ഇതില്‍ 121 പേര്‍ ഗുരുതര ആരോപണം നേരിടുന്നവരാണെന്നും ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ച്‌ ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി പത്തിന് 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഇതില്‍ 615 സ്ഥാനാര്‍ഥികളുടെ സത്യാവങ്മൂലമാണ് വിശകലനം ചെയ്തത്.സ്ഥാനാര്‍ഥികളില്‍ 12 പേരെങ്കിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസുള്ളവരാണ്. ബുലന്ദ്ഷഹറില്‍ നിന്ന് മത്സരിക്കുന്ന ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായ മുഹമ്മദ് യൂനുസ് ബലാത്സംഗ കേസില്‍ പ്രതിയാണ്. ആറ് സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാത കേസുകളുണ്ട്. 30 സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസുള്ളവരാണ്.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ്. എസ്പിയുടെ 75 ശതമാനത്തോളം സ്ഥാനാര്‍ഥികളും ക്രമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. തൊട്ടുപിന്നാലെ അവരുടെ സഖ്യകക്ഷിയായ ആല്‍എല്‍ഡിയാണ്. ബിജെപിയുടെ 57 സ്ഥാനാര്‍ഥികളില്‍ 29 ആളുകളുടെ പേരിലും കേസുണ്ട്. കോണ്‍ഗ്രസിന്റെ 58 ല്‍ 21 സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍ കേസുള്ളവര്‍.

ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന മൊത്തം സ്ഥാനാര്‍ഥികളില്‍ 12 ശതമാനം മാത്രമേ വനിതകള്‍ ഉള്ളൂ. 73 സ്ഥാനാര്‍ഥികള്‍ 80നും 61 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. 214 സ്ഥാനാര്‍ഥികള്‍ 25-40 നും ഇടയില്‍ പ്രായമുള്ളവരാണ്. 41നും 60നും ഇടയില്‍ പ്രായമുള്ള 328 പേരും സ്ഥാനാര്‍ഥികളായുണ്ട്.

അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള 239 സ്ഥാനാര്‍ഥികളുണ്ട്. 304 സ്ഥാനാര്‍ഥികള്‍ ബിരുദധാരികളും അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. 38 സ്ഥാനാര്‍ഥികള്‍ തങ്ങള്‍ സാക്ഷരര്‍ ആണെന്ന് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 15 സ്ഥാനാര്‍ഥികള്‍ നിരക്ഷരരാണെന്നും കാണിച്ചിട്ടുണ്ട്. 12 പേര്‍ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയിട്ടില്ല.

മീററ്റില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ അമിത് അഗര്‍വാളിനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സമ്ബന്നര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന ആര്‍എല്‍ഡിയുടെ 97 ശതമാനം സ്ഥാനാര്‍ഥികളും ബിജെപിയുടെ 89 ശതമാനം സ്ഥാനാര്‍ഥികളും ബിഎസ്പിയുടെ 82 ശതമാനം പേരും എസ്പിയുടെ 55 ശതമാനം സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 42 ശതമാനം സ്ഥാനാര്‍ഥികളും ഒരു കോടിക്ക് മുകളില്‍ ആസ്തിയുള്ളവരാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News