Loading ...

Home National

ലൈംഗിക കുറ്റകൃത്യങ്ങളും കൊലപാതകവും; രാജ്യത്ത് വധശിക്ഷ കാത്ത് കഴിയുന്നത് 488 പേര്‍

ഡൽഹി: ഇന്ത്യയില്‍ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം പ്രതിവര്‍ഷം ഉയരുകയാണെന്ന് റിപ്പോര്‍ട്ട്.ഇതുവരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ എണ്ണം 488 ആണെന്ന് ഡെത്ത് പെനാല്‍ട്ടി ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

2016 മുതലുള്ള കണക്കുകള്‍ പ്രകാരം, 2021 അവസാനം വരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. 2021 ല്‍ മാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കണക്കുകളില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. മുന്‍പ് രാജ്യത്തെ കോടതികള്‍ ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് വിധിച്ചത് 2004 ല്‍ ആയിരുന്നു. 2004 ല്‍ വിവിധ കോടതികളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് 563 പേര്‍ക്ക് ആയിരുന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ കൊവിഡ് വ്യാപനവും കോടതികള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായതും ആണ് വധശിക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വൈകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2021 ല്‍ രാജ്യത്തെ വിചാരണ കോടതികള്‍ 144 വധശിക്ഷകള്‍ വിധിച്ചപ്പോള്‍ 39 അപ്പീലുകളില്‍ മാത്രമാണ് ഹൈക്കോടതികള്‍ തീരുമാനം എടുത്തത്. 2020 ല്‍ 31 അപ്പീലുകള്‍ തീര്‍പ്പാക്കിയ ഹൈക്കോടതികള്‍ 2021 ല്‍ എട്ട് അപ്പീലുകള്‍ മാത്രമാണ് അധികമായി പരിഗണിച്ച്‌ തീര്‍പ്പാക്കിയത്. രാജ്യത്തെ വിചാരണ കോടതികള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും കൊലപാതക കേസുകള്‍ക്കും വധശിക്ഷ വിധിക്കുന്ന പ്രവണത വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


Related News