Loading ...

Home International

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ബ്രസല്‍സില്‍ 50,000 പേരുടെ പ്രതിഷേധം; സംഘര്‍ഷം

ബ്രസല്‍സ്: കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് പേര്‍ ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. 50,000ത്തോളം ആളുകള്‍ ബെല്‍ജിയന്‍ തലസ്ഥാനത്തിലൂടെ പ്രകടനം നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കിടെ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഏറ്റവും വലുതാണിത്.

യൂറോപ്യന്‍ യൂനിയന്‍റെ ആസ്ഥാനത്തിന് സമീപമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കല്ലുകളും പടക്കങ്ങളും എറിഞ്ഞ നൂറുകണക്കിന് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. ഓഫിസുകളുടെ ഗ്ലാസ് കവാടം മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ തകര്‍ത്തു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമീപത്തെ മെട്രോ സ്റ്റേഷനില്‍ അഭയം തേടി. യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെല്‍ അക്രമത്തെ അപലപിച്ചു.

സംഭവത്തില്‍ 70ഓളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്ന് ഓഫിസര്‍മാരെയും 12 പ്രകടനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ പറഞ്ഞു. 'ആവിഷ്കാര സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിന്‍റെ അടിത്തറകളിലൊന്നാണ്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, വിവേചനരഹിതമായ അക്രമം അംഗീകരിക്കാനാവില്ല. പൊലീസിനെതിരായ അക്രമവും അംഗീകരിക്കില്ല' -ഡി ക്രൂ കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് വൈഡ് ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ഫ്രീഡം, യൂറോപ്യന്‍സ് യുനൈറ്റഡ് ഫോര്‍ ഫ്രീഡം എന്നിവയുള്‍പ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മറ്റ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍നിന്നും ആളുകളെ ക്ഷണിച്ചിരുന്നു. പോളണ്ട്, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പതാകകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കാണാമായിരുന്നു. യൂറോപ്പിലെ പല ഭാഗങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.അതേസമയം, ബ്രിട്ടന്‍ എല്ലാവിധ നിയന്ത്രണങ്ങളും ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതല്‍ നിയന്ത്രണങ്ങള്‍ കുറക്കുമെന്ന് ഫ്രാന്‍സും പ്രഖ്യാപിച്ചു.

Related News