Loading ...

Home International

വിനോദസഞ്ചാര മേഖല ഊര്‍ജിതമാക്കാന്‍ 2024 ആകുമെന്ന് ലോക വിനോദസഞ്ചാര സംഘടന

മഹാമാരിയെ സംബന്ധിച്ചുള്ള ആശങ്കയില്‍ നിന്ന് ലോകം ഇപ്പോഴും മുക്തമല്ല. തീവ്ര രോഗവ്യാപനം ഏതാണ്ട് എല്ലാ മേഖലകളെയും അനിശ്ചിതത്വത്തിലാക്കി.ഇപ്പോഴിതാ, ലോക വിനോദസഞ്ചാര മേഖല പൂര്‍വ്വസ്ഥിതിയിലെത്താന്‍ 2024 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോക വിനോദസഞ്ചാര സംഘടന. കൊറോണ വൈറസ് വ്യാപനം സ്ഥിരീകരിച്ചതു മുതല്‍ തന്നെ ലോകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിച്ചിരുന്നു. 2020 ല്‍ ആഗോള ടൂറിസം വരുമാനം 72 ശതമാനമാണ് കുറഞ്ഞത്.

പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിനോദസഞ്ചാര മേഖലയിലെ ഈ തകര്‍ച്ച ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി തന്നെ ബാധിച്ചു. ഒരുപക്ഷെ കൊവിഡ് വ്യാപനം ഏറ്റവും ദോഷമായി ബാധിച്ച മേഖലയും വിനോദസഞ്ചാരം തന്നെയാകും. യാത്രാനിയന്ത്രണങ്ങളും മേഖലയെ പ്രതികൂലമായി ബാധിച്ചു.

കനത്ത സാമ്പത്തിക നഷ്ടത്തിനും തൊഴിലില്ലായ്മയ്ക്കും ഇത് കാരണമായി. യാത്രയ്ക്കുള്ള വിവിധ നിയന്ത്രണങ്ങള്‍, യാത്രയ്ക്ക് ഒരുങ്ങുന്നവരുടെ ആശങ്ക, വാക്സിനേഷന്‍ നിരക്ക് എന്നിവ വിനോദസഞ്ചാര മേഖലയെ ദോഷമായി ബാധിച്ചെന്ന് വിനോദസഞ്ചാര സംഘടന വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്നാല്‍ യൂറോപ്പ്. അമേരിക്ക എന്നീ രാജ്യങ്ങളില്‍ വിദേശ സഞ്ചാരികളുടെ വരവ് 2020 നെ അപേക്ഷിച്ച്‌ കഴിഞ്ഞ വര്‍ഷം യഥാക്രമം 19 ശതമാനവും 17 ശതമാനവും വര്‍ദ്ധിച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍ വിനോദസഞ്ചാരികളുടെ വരവ് കഴിഞ്ഞ വര്‍ഷം 24 ശതമാനം കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യ - പസഫിക്ക് മേഖലയിലും 2020 ലേതിനേക്കാള്‍ സഞ്ചാരികളുടെ വരവില്‍ 65 ശതമാനം കുറവുണ്ടായി. കൊവിഡ് പൂര്‍വ്വ കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈ കണക്കുകള്‍ 94 ശതമാനം ഇടിവിനെ സൂചിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞു പോയ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വിനോദസഞ്ചാര മേഖലയില്‍ 2022 ല്‍ മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ടൂറിസം മേഖല പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ 2024 വരെ എങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ലോക വിനോദസഞ്ചാര സംഘടന നല്‍കുന്ന സൂചന. വിനോദസഞ്ചാര മേഖലയെ പ്രധാനമായി ആശ്രയിക്കുന്ന രാജ്യങ്ങള്‍ എല്ലാം തന്നെ മേഖല പൂര്‍വ്വസ്ഥിതിയിലേക്ക് തിരികെ എത്താനുള്ള കാത്തിരിപ്പിലാണ്.


Related News