Loading ...

Home USA

യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നാശം വിതച്ച്‌ ചുഴലിക്കാറ്റുകള്‍;രണ്ട് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി

അമേരിക്കയില്‍ നാശം വിതച്ച്‌ ചുഴലിക്കാറ്റുകള്‍ തുടര്‍ക്കഥയാവുന്നു.ശക്തമായ കാറ്റില്‍ 28 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മേഖലയിലെ വൈദ്യുതി ഗ്രിഡുകളെ കാറ്റ് ബാധിച്ചതിനാല്‍ വൈദ്യുതി മുടങ്ങി. രണ്ട് ലക്ഷത്തോളം ഉപയോക്താക്കളുടെ വീടുകളില്‍ വൈദ്യുതി മുടങ്ങി. ഇവര്‍ ഇപ്പോഴും ഇരുട്ടിലാണ്.ഇഎഫ്2 വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റുകളാണ് ഫ്ളോറിഡയില്‍ വീശിയടിച്ചത്. മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്ററോളം വേഗം കാറ്റു കൈവരിച്ചിരുന്നു. മുപ്പതോളം മൊബൈല്‍ കേന്ദ്രങ്ങള്‍ കാറ്റില്‍ തകര്‍ന്നെന്നും ഇതിനാല്‍ ടെലികോം സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായും നാഷനല്‍ വെതര്‍ സര്‍വീസിന്റെ ഡാമേജ് സര്‍വേ വ്യക്തമാക്കി. ഫ്ളോറിഡയിലെ നേപ്പിള്‍സില്‍ ഒരു ട്രക്ക് ചുഴലിക്കാറ്റില്‍പെട്ട് മറിഞ്ഞുവീണു. ഫോര്‍ട് മയേഴ്സ് എന്ന സ്ഥലത്തിനു വടക്കായുള്ള ഷാര്‍ലറ്റ് കൗണ്ടിയിലും ചുഴലിക്കാറ്റ് വ്യപകമായ നാശനഷ്ടങ്ങള്‍ വരുത്തി.

യുഎസിന്റെ കിഴക്കന്‍ തീരങ്ങളില്‍ ശക്തമായ മഴപ്പെയ്ത്തും മഞ്ഞുപെയ്ത്തും സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണു ചുഴലിക്കാറ്റുകള്‍ ഉടലെടുത്തതെന്ന് യുഎസ് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. ശക്തമായ ശീതതരംഗം ഈയിടങ്ങളില്‍ നിലവിലുണ്ട്. ലീ കൗണ്ടി ബോര്‍ഡ് ഓഫ് കമ്മിഷണേഴ്സ് കോ-ചെയര്‍മാന്‍ സെസില്‍ പെന്‍ഡര്‍ഗ്ലാസ്, മേഖലയില്‍ 62 വീടുകള്‍ ജീവിക്കാനൊക്കാത്ത സാഹചര്യത്തിലാണെന്നു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നാശനഷ്ടങ്ങളുണ്ടായെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നാലുപേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. കാറ്റിന്റെ ശക്തി ഇപ്പോള്‍ ശമിച്ച നിലയാണെന്നും അപകടാവസ്ഥ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചുഴലിക്കാറ്റുകള്‍ യുഎസിലെ സാധാരണ പ്രകൃതിപ്രതിഭാസങ്ങളാണ്. ഭൗമശാസ്ത്രപരമായ സവിശേഷതകളാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണു യുഎസ്. കഴിഞ്ഞ വര്‍ഷം മാത്രം 1278 ചുഴലിക്കാറ്റുകളാണു രാജ്യത്തു സംഭവിച്ചത്. ഈ വര്‍ഷം ഇതുവരെ വിവിധയിടങ്ങളിലായി 35 ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവമൂലം മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Related News