Loading ...

Home National

റെയില്‍വേ വികസനത്തിന്‍റെ പേരില്‍ യാത്രക്കാരെ പിഴിയുന്നു; അധികനിരക്ക് ഈടാക്കാന്‍ തീരുമാനം

സ്റ്റേഷന്‍ വികസനത്തിനെന്ന പേരില്‍ യാത്രക്കാരില്‍ നിന്ന് അധികനിരക്ക് ഈടാക്കാന്‍ റെയില്‍വേ ബോര്‍ഡിന്‍റെ തീരുമാനം.എല്ലാ സോണല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളില്‍ 10 രൂപ മുതല്‍ 50 രൂപ വരെ ടിക്കറ്റിന് അധികനിരക്ക് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

വിമാനത്താവളങ്ങളിലെ യൂസര്‍ ഫീസ് മാതൃകയില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് പണമീടാക്കാനാണ് റെയില്‍വേ തീരുമാനം. സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരും സീസണ്‍ ടിക്കറ്റ് യാത്രികരുമൊഴികെ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യാത്ര ചെയ്യുന്നവരെല്ലാം അധികതുക നല്‍കണം. സ്റ്റേഷനിലെത്തി ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ 10 രൂപയും ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര്‍ 25 രൂപയുമാണ് അധികം നല്‍കേണ്ടത്. ബുക്ക് ചെയ്ത് എസിയില്‍ യാത്ര ചെയ്യുന്നവര്‍ 50 രൂപ അധികം നല്‍കണം. സ്റ്റേഷന്‍ നവീകരണത്തിനെന്ന പേരിലുള്ള കൊള്ളക്കെതിരെ റെയില്‍വേ യാത്രക്കാര്‍ രംഗത്ത് വന്നു.

ഏതൊക്കെ സ്റ്റേഷനുകളിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തേണ്ടതെന്ന് റെയില്‍വേ സോണുകളും ഡിവിഷനുകളും തീരുമാനിക്കും. ഈ സ്റ്റേഷനുകളില്‍ നിന്ന് യാത്ര ചെയ്യുന്നവരാണ് അധികതുക നല്‍കേണ്ടി വരിക. യാത്ര ചെയ്ത് എത്തുന്ന സ്റ്റേഷനും നവീകരിച്ചതാണെങ്കിലും അധിക നിരക്കിന്‍റെ പകുതി ഇവിടേയും നല്‍കണം. നിര്‍ദേശം നടപ്പായാല്‍ കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ യാത്ര ചെയ്യുന്നവരെല്ലാം അധികതുക നല്‍കേണ്ടി വരും. വികസനപ്രവര്‍ത്തനങ്ങള്‍ നടത്താതെയാണ് യാത്രക്കാര്‍ക്ക് മേല്‍ അധികഭാരം റെയില്‍വേ അടിച്ചേല്‍പ്പിക്കുന്നത്. കൊള്ളയൊഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടലാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Related News