Loading ...

Home International

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തി; കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ രാജിവെച്ചു

ഇന്ധനവില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെയുള്ള പ്രതിഷേധം നിയന്ത്രിക്കാന്‍ കഴിയാതെ രാജിവെച്ചൊഴിഞ്ഞ് കസാക്കിസ്ഥാന്‍ സര്‍ക്കാര്‍.
പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധം തണുപ്പിക്കാനോ ജനങ്ങളെ നിയന്ത്രിക്കാനോ സാധിക്കാതെ വന്നതിനാല്‍ രാജിവെക്കുന്നതായി പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവ് അറിയിച്ചു. പ്രസിഡന്റിന്റെ രാജി സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

മംഗ്സ്റ്റോവ് മേഖലയിലുള്ളവര്‍ വാഹനങ്ങളുടെ പ്രധാന ഇന്ധനമായി എല്‍.പി.ജിയെയാണ് ആശ്രയിക്കുന്നത്.ഗ്യാസോലില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വില കുറവായതിനാലാണ് ജനങ്ങള്‍ എല്‍.പി.ജിയെ ആശ്രയിക്കുന്നത്. എല്‍.പി.ജി വില പരിധി അധികൃതര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഇന്ധന വില വന്‍തോതില്‍ കൂടുകയായിരുന്നു. ഇന്ധന വിലയിലെ കുതിച്ചുചാട്ടം ഭക്ഷണമടക്കമുള്ള മറ്റ് ജീവിതചെലവുകളെയും സാരമായി ബാധിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലെ പ്രധാന ചത്വരത്തില്‍ ചൊവ്വാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. അക്രമാസക്തരായ ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. അല്‍മാട്ടിയിലെ സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളം പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി

ഇന്ധനവില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ ഷാനോസെനിലെ മംഗ്സ്റ്റോ ഓയില്‍ ഹബ്ബിലാണ് ആദ്യം നടന്നത്. തുടര്‍ന്ന് പ്രവിശ്യാ കേന്ദ്രമായ അക്തൗ, ടെംഗിഷെവ്റോയില്‍ വര്‍ക്കര്‍ ക്യാമ്ബ് തുടങ്ങി മാംഗ്സ്റ്റോവിലെയും പടിഞ്ഞാറന്‍ കസാക്കിസ്ഥാന്റെയും മറ്റ് ഭാഗങ്ങളിലേക്കും പ്രകടനങ്ങള്‍ വ്യാപിച്ചു. ചൊവ്വാഴ്ച രാത്രി അല്‍മാട്ടിയിലെ പ്രതിഷേധ റാലിയില്‍ അയ്യായിരത്തിലധികം പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നെന്ന് എ.എഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവ് രാജ്യത്തിന്റെ പലഭാഗങ്ങളിലും അടിയന്തരാവസ്ഥയും രാത്രികര്‍ഫ്യുവും പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ എല്‍.പിജി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുമെന്ന് ടോകയേവ് ചൊവ്വാഴ്ച ഒരു ട്വീറ്റില്‍ അറിയിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല.. ഇതോടുകൂടിയാണ് രാജിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related News