Loading ...

Home International

ഫിലിപ്പീന്‍സില്‍ ഉഗ്രനാശം വിതച്ച്‌ റായ് ചുഴലിക്കാറ്റ്;ദ്വീപുകളിലും സര്‍വനാശം

മനില: ഫിലിപ്പീന്‍സില്‍ ഉഗ്രനാശം വിതച്ച റായ് ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഇതിനോടകം 31 പേര്‍ മരിച്ചതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഫിലിപ്പീന്‍സില്‍ സംഭവിക്കുന്ന ഏറ്റവും മാരകമായ ചുഴലിക്കാറ്റാണിതെന്നാണ് നിഗമനം.

അര്‍ച്ചിപ്പെലാഗോ മേഖലയിലെ ദക്ഷിണ-മദ്ധ്യ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഈ പ്രദേശത്ത് ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

ഫിലിപ്പീന്‍സിലെ പ്രസിദ്ധമായ വിനോദ സഞ്ചാര ദ്വീപായ സിയാര്‍ഗൗവിലും റായ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിനാളുകളായിരുന്നു ദ്വീപിലുണ്ടായിരുന്നത്. അയല്‍ദ്വീപായ ദിനഗാട്ടില്‍ എല്ലാ കെട്ടിടങ്ങളും പൂര്‍ണമായും നിലം പതിച്ച അവസ്ഥയിലാണ്. കാറ്റില്‍ കടലാസ് പറക്കുന്നതിന് സമാനമായാണ് വീടുകളുടെ മേല്‍ക്കൂരകളും മറ്റും പറന്നുപോകുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശിയത്. ദക്ഷിണ ചൈനയിലെ സമുദ്രഭാഗത്താണ് ചുഴലിക്കാറ്റ് രൂപമെടുത്തത്. പിന്നീട് വിയറ്റ്‌നാമിലേക്ക് പ്രവേശിച്ച്‌ ഫിലിപ്പീന്‍സിലെത്തുകയായിരുന്നു. 18,000ത്തിലധികം സൈനിക ഉദ്യോഗസ്ഥരും പോലീസും തീരദേശ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ലോകത്തിലെ ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. പ്രതിവര്‍ഷം ഇരുപതോളം ചുഴലിക്കാറ്റുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

Related News