Loading ...

Home International

മനുഷ്യന്‍ സൂര്യനേയും തൊട്ടു; സൂര്യനെ തൊടുന്ന ആദ്യ ബഹിരാകാശ പേടകമായി പാര്‍ക്കര്‍ സോളര്‍ പ്രോബ്

വാഷിംഗ്ടണ്‍: ഒരിക്കലും എത്തിപ്പെടില്ലെന്ന് വിശ്വസിക്കുന്ന സൂര്യന്റെ നെറുകയില്‍ തൊട്ട് മനുഷ്യ നിര്‍മ്മിത ബഹിരാകാശ പേടകം.നാസ മൂന്ന് വര്‍ഷം മുന്‍പ് വിക്ഷേപിച്ച പാര്‍ക്കര്‍ സോളര്‍ പ്രോബ് എന്ന പേടകമാണ് സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെ കടന്നു പോയത്. മഹത്തരമായ നിമിഷമെന്നാണ് ഇതിനെ നാസ വിശേഷിപ്പിച്ചത്. സൂര്യന്റേയും കൊറോണയുടേയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കറിനെ വിക്ഷേപിച്ചത്.

അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍വെപ്പ് നടത്തിയതിന്റെ സമാനഗൗരവമുള്ള വിജയമാണ് ഇതെന്നും നാസ വ്യക്തമാക്കി. നിലവില്‍ മണിക്കൂറില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ എന്ന വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്. സൂര്യനെ തൊടുക എന്ന അസാദ്ധ്യ ദൗത്യമാണ് മനുഷ്യനിര്‍മ്മിത പേടകം സാദ്ധ്യമാക്കിയത്. ഇത് നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനത്തില്‍ പുത്തന്‍ ഉണര്‍വേകുമെന്ന് നാസ വ്യക്തമാക്കി.

നാസ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഇത്. 2025ല്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ അടുത്തെത്തുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 150 കോടി യുഎസ് ഡോളര്‍ ചെലവ് വരുന്ന ദൗത്യം 2018 ഓഗസ്റ്റിലാണ് വിക്ഷേപിച്ചത്. ചിക്കാഗോ സര്‍വ്വകലാശാല പ്രഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ യൂജീന്‍ പാര്‍ക്കറുടെ പേരിലാണ് ദൗത്യം നാമകരണം ചെയ്തിരിക്കുന്നത്.

ഏപ്രിലിലാണ് പേടകം കൊറോണയിലൂടെ കടന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായത് ഇപ്പോഴാണെന്നും നാസ അറിയിച്ചു. കടുത്ത താപനിലയും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷവും മറികടക്കാനായി പ്രത്യേക കാര്‍ബണ്‍ കോംപസിറ്റുകള്‍ ഉപയോഗിച്ചാണ് പേടകത്തിന്റെ ബാഹ്യരൂപം നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യന്റെ പരിണാമത്തെ കുറിച്ചും സൗരയൂഥത്തില്‍ സൂര്യന്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പാര്‍ക്കര്‍ ഉത്തരം നല്‍കുമെന്നാണ് പ്രതീക്ഷ.


Related News