Loading ...

Home Australia/NZ

ബീജിങ് ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച്‌ ഓസ്‌ട്രേലിയയും

ബീജിങ്ങില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.
ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെ പിന്തുണക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.ഓസ്ട്രേലിയയുടെ വിദേശ ഇടപെടല്‍ നിയമങ്ങള്‍ മുതല്‍ ആണവോര്‍ജ്ജം പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ സ്വന്തമാക്കാനുള്ള തീരുമാനം വരെയുള്ള നിരവധി വിഷയങ്ങളില്‍ ചൈനയുമായുള്ള വിയോജിപ്പും ബഹിഷ്‌കരണത്തിന് കാരണമായി.

ചൈനയിലെ സിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളും കാന്‍ബെറയുമായുള്ള മന്ത്രിതല സമ്ബര്‍ക്കത്തില്‍ ബെയ്ജിംഗിന്റെ തുടര്‍ച്ചയായ മരവിപ്പിക്കലും അംഗീകരിക്കാനാവില്ല. നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും രാജ്യത്തിന്റെ താല്‍പര്യത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും സ്‌കോട്ട് മോറിസന്‍ അറിയിച്ചു. അമേരിക്ക ഒളിമ്പിക്‌സില്‍ നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഓസ്ട്രേലിയയും നിലപാട് പ്രഖ്യാപിച്ചത്.

ഓസ്ട്രേലിയ മികച്ച കായിക രാഷ്ട്രമാണ്. കായിക പ്രശ്നങ്ങളെയും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളെയും വേര്‍തിരിച്ച്‌ കാണുന്നുന്നു. ഇത് രണ്ടു സര്‍ക്കാറുകള്‍ തമ്മിലുള്ള പ്രശ്‌നമാണ്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ഓസ്ട്രേലിയന്‍ ടീമിന്റെ തയ്യാറെടുപ്പുകളെ ഇത് ബാധിക്കില്ലെന്നും ഓസ്ട്രേലിയന്‍ ഒളിമ്ബിക് കമ്മിറ്റി (എഒസി) അറിയിച്ചു. കോവിഡിന്റെ സങ്കീര്‍ണമായ സാഹചര്യത്തില്‍ ടീം അംഗങ്ങള്‍ക്ക് ചൈനയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തും. കായിക താരങ്ങളെ സുരക്ഷിതമായി ബീജിങ്ങിലെത്തിക്കുക, അവരെ സുരക്ഷിതമായി മത്സരിപ്പിക്കുക, തിരിച്ച്‌ വീട്ടിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.താരങ്ങളെല്ലാം ഒളിമ്ബിക്‌സിന് വേണ്ടി എല്ലാ തയാറെടുപ്പുകളും പരിശീലനവും പൂര്‍ത്തിയാക്കി കഴിഞ്ഞു. കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒളിമ്ബിക്‌സ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ഒളിമ്ബിക്‌സില്‍ ഓസ്‌ട്രേലിയയുടെ 40 ഓളം താരങ്ങള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Related News