Loading ...

Home International

ഒമിക്രോണിന്‍റെ പേരില്‍ ഒറ്റപ്പെടുത്തരുത്; 10 ആഫ്രിക്കന്‍ രാജ്യങ്ങളുടെ യാത്രാനിരോധനം നീക്കി കംബോഡിയ

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഏഷ്യന്‍ രാജ്യമായ കംബോഡിയ വിദേശ സഞ്ചാരികള്‍ക്കായി ഈയിടെ വാതില്‍ തുറന്നത്. എന്നാല്‍, ഉടന്‍ തന്നെ ഒമിക്രോണിന്‍റെ പേരില്‍ ലോകത്ത് പ്രതിസന്ധി ഉടലെടുത്തു. ആഫ്രിക്കയിലാണ് കോവിഡിന്‍റെ ഈ പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത്.

ഉടന്‍ തന്നെ പല രാജ്യങ്ങളും ആഫ്രിക്കക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തുടങ്ങി. കംബോഡിയയും വിലക്കേര്‍പ്പെടുത്തിയ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, അവര്‍ 10 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഇപ്പോള്‍ നീക്കിയിരിക്കുകയാണ്. ബോട്സ്വാന, എസ്വാതിനി, ലെസോത്തോ, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, മലാവി, അംഗോള, സാംബിയ എന്നിവയാണവ.

ഒമിക്രോണിന്‍റെ പേരില്‍ ഏഴ് ദിവസം മുമ്ബ് ഏര്‍പ്പെടുത്തിയ വിലക്കാണ് ഇപ്പോള്‍ നീക്കിയത്. തീരുമാനത്തിന് പ്രധാനമന്ത്രി ഹുന്‍ സെന്‍ അംഗീകാരം നല്‍കുകയും ആരോഗ്യമന്ത്രി മാം ബുന്‍ഹെങ് വാര്‍ത്ത പങ്കുവെക്കുകയും ചെയ്തു. മുകളില്‍ സൂചിപ്പിച്ച ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി കംബോഡിയ സന്ദര്‍ശിക്കാം.

ഒമിക്രോണ്‍ വേരിയന്‍റിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അേന്‍റാണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കംബോഡിയയുടെ പുതിയ തീരുമാനം.

ഈ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും 14 ദിവസത്തിനിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരും കംബോഡിയയില്‍ എത്തുമ്ബോള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. ഫലം നെഗറ്റീവായാലും ഏഴ് ദിവസത്തെ ക്വാറന്‍റീനില്‍ കഴിയണം. ആറാം ദിവസം പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ എടുത്തവര്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കുകയും 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വെക്കുകയും വേണം. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിയേണ്ടിവരും.

നവംബര്‍ 24ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വേരിയന്‍റ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ, ഏകദേശം 40 രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തി. എന്നാല്‍, കംബോഡിയയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

Related News