Loading ...

Home International

അതിര്‍ത്തിയില്‍ ഏറ്റുമുട്ടി താലിബാനും ഇറാന്‍ സേനയും

കാബൂള്‍: ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ താലിബാനും ഇറാനിയന്‍ സേനയും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്.

ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് ഇറാന്റെ അതിര്‍ത്തി രക്ഷാ സേനയും താലിബാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അഫ്ഗാന്‍ പ്രവിശ്യയായ നിമ്രോസിനോട് ചേര്‍ന്നാണ് സംഭവം. അഫ്ഗാനിസ്ഥാനുമായി 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇറാന്‍ പങ്കിടുന്നത്. അഫ്ഗാനില്‍ അട്ടിമറി ഭരണത്തിലൂടെ അധികാരത്തിലെത്തിയ താലിബാന്‍ സര്‍ക്കാരിനെ ഇറാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിര്‍ത്തി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവിടെ താമസിക്കുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് ഇറാനിയന്‍ വിദേശകാര്യവക്താവ് സയീദ് ഖതീബ്‌സദേ സംഭവത്തെ കുറിച്ച്‌ പറഞ്ഞത്. താലിബാന്റെ പേരെടുത്ത് വിമര്‍ശിക്കാന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല. 'പ്രശ്‌നങ്ങള്‍ പരിഹരിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടേയും സുരക്ഷാ സേനാംഗങ്ങള്‍ തമ്മില്‍ സംസാരിച്ച്‌ വെടിവയ്പ്പ് അവസാനിപ്പിച്ചുവെന്നും' സയീദിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇറാന്റെ കര്‍ഷകര്‍ സുരക്ഷാ അതിര്‍ത്തിയോട് ചേര്‍ന്ന് സഞ്ചരിച്ചപ്പോള്‍ ഇത് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് താലിബാന്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ആദ്യം വെടിയുതിര്‍ത്തുവെന്നും, ഇറാന്‍ സേന ഇതിനോട് തിരിച്ചടിച്ചുവെന്നും ഇവര്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ അതിര്‍ത്തി രാജ്യങ്ങളോട് സൗഹാര്‍ദ്ദപരമായി പെരുമാറണമെന്ന് ഇറാന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ആറ് രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ് ഇറാന്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്.


Related News