Loading ...

Home National

പ്രതിപക്ഷ സഖ്യത്തിനായുള്ള മമതയുടെ നീക്കത്തില്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥത

പ്രതിപക്ഷ സഖ്യത്തിനായുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കത്തില്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥത പടരുന്നു.യു.പി.എ മുന്നണി ഇല്ലെന്നു മമത പറഞ്ഞതാണ് പുതിയ വിവാദം. ബി.ജെ.പിക്കെതിരെ പോരാടാനായി കോണ്‍ഗ്രസിതര പ്രതിപക്ഷ നേതാക്കളെയാണ് മമത സന്ദര്‍ശിക്കുന്നത്.

എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായുള്ള മമതയുടെ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം ഇന്നലെ നീണ്ടു. നഷ്ടപ്രതാപം അയവിറക്കുകയും വിറ്റുപോയ പാടശേഖരം ഇപ്പോഴും തന്‍റേതാണെന്നു കരുതുന്ന ജന്മിയെ പോലെയാണ് കോണ്‍ഗ്രസ് എന്ന് കഴിഞ്ഞ മാസമാണ് ശരത് പവാര്‍ പറഞ്ഞത്. പുറമെ പറയുന്നില്ലെങ്കില്‍ പോലും കോണ്‍ഗ്രസിന്‍റെ പോക്കില്‍ പവാറിനും അത്ര തൃപ്തി പോരാ. മഹാരാഷ്ട്ര സര്‍ക്കാരില്‍ എന്‍.സി.പിയും കോണ്‍ഗ്രസും സഖ്യകക്ഷികളാണ്. ഈ ബന്ധത്തില്‍ ഉലച്ചില്‍ തട്ടരുത് എന്നു പവറിനു നിര്‍ബന്ധമുള്ളത് കൊണ്ടാണ് കടുത്ത നിലപാടിലേക്ക് പോകാതിരിക്കുന്നത്. ഇതിനിടയില്‍ മോദിയെ വ്യക്തിപരമായി എതിര്‍ക്കുന്ന ബി.ജെ.പി നേതാക്കളെയും മമത സന്ദര്‍ശിക്കുന്നുണ്ട്. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സോണിയ ഗാന്ധിയെ കാണാന്‍ കൂട്ടാക്കാതെ, സുബ്രഹ്മണ്യ സ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

മോദിയോട് പോരാടാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനല്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുഖപത്രം എഴുതിയ ശേഷമാണ് മമത ഡല്‍ഹിയില്‍ എത്തിയത്. മേഘാലയയില്‍ 12 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നതാണ് ബന്ധം കൂടുതല്‍ വഷളാക്കിയത്. ബംഗാളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായതോടെയാണ് മോദിക്കൊത്ത പോരാളിയായി മമതയെ തൃണമൂല്‍ കൂടുതല്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയത്. പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ ബി.ജെ.പിയെ താഴെയിറക്കാമെന്നാണ് മമത പറയുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.ജെ.പിയെ താഴെയിറക്കാമെന്നത് സ്വപ്നം മാത്രമാണ് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.

Related News