Loading ...

Home National

രാകേഷ് അസ്താനയുടെ നിയമനം; കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെയുള്ള ഹരജികളില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്.

അസ്താനയുടെ നിയമനം ചോദ്യം ചെയ്ത് രണ്ട് ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്. ഇതിലൊന്ന് എന്‍.ജി.ഒ നല്‍കിയ പൊതുതാല്‍പര്യ ഹരജിയായിരുന്നു. അസ്താനയുടെ നിയമനവുമായി ബന്ധപ്പെട്ട് ഹർജി തള്ളിയ ഡല്‍ഹി ഹൈകോടതി വിധിക്കെതിരായ സ്പെഷ്യല്‍ ലീവ് പെറ്റീഷനായിരുന്നു സുപ്രീംകോടതിക്ക് മുന്നിലെത്തിയ മറ്റൊരു ഹർജി.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിക്കാരനായി ഹാജരായ പ്രശാന്ത് ഭൂഷണ്‍ എത്രയും പെട്ടെന്ന് ഹരജിയില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി അസ്താനക്ക് വേണ്ടിയും കോടതിയിലെത്തി. കേസില്‍ രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

1984 ബാച്ച്‌ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ ജൂലൈ 27നാണ് ഡല്‍ഹി പൊലീസ് കമ്മീഷണറായി നിയമിച്ചത്. വിരമിക്കാന്‍ നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നിയമനം. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊതുതാല്‍പര്യം മുന്‍നിര്‍ത്തി അസ്താനയുടെ കാലാവധി ഒരു വര്‍ഷം നീട്ടി നല്‍കി. അസ്താനക്ക് കാലാവധി നീട്ടിനല്‍കിയത് സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.


Related News