Loading ...

Home International

മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ സൈനിക രംഗത്ത് ഇറക്കാന്‍ ഇസ്രായേല്‍

യുദ്ധമുന്നണിയില്‍ മനുഷ്യ സൈനികരെ മാറ്റി റോബട്ട് സൈനികരെ രംഗത്തിറക്കാന്‍ ഇസ്രയേല്‍ പദ്ധതി ആവിഷ്കരിക്കുന്നു.

ഇസ്രയേലിലെ പ്രതിരോധ മേഖലാ കമ്ബനികളായ എല്‍ഹിറ്റ് സിസ്റ്റംസും റോബോട്ടിക്സ് കമ്ബനിയായ റോബോട്ടീമുമാണ് പദ്ധതിക്കു പിന്നില്‍. ദുര്‍ഘടമായ യുദ്ധമുഖത്ത് സൈനികര്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ പദ്ധതി ഉപകരിക്കുമെന്ന് റോബോട്ടീമിന്റെ സിഇഒ ഇലാദ് ലെവി പറയുന്നു.

പദ്ധതിയുടെ ആദ്യപടിയായി റൂക്- യുജിവി എന്ന റോബട്ടിക് വാഹനമാണു നിര്‍മിക്കുന്നത്. ആറു ചക്രങ്ങളുള്ള ഒരു കവചിതവാഹനമാണ് റൂക്ക്. വളരെ നൂതനമായ ഡിസൈനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതകളാണ്. പൂര്‍ണമായും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായതിനാല്‍ ഇതിനെ നിയന്ത്രിക്കാനും ഏറെ എളുപ്പമാണെന്ന് ഇസ്രയേല്‍ അധികൃതര്‍ പറയുന്നു. പ്രധാനമായും യുദ്ധമുന്നണിയില്‍ പോരാടുന്നവര്‍ക്ക് സേവനങ്ങള്‍ക്കായിട്ടാണ് ഈ വാഹനം ഉദ്ദേശിക്കപ്പെടുന്നത്. പരുക്കേറ്റ സൈനികരെ യുദ്ധമുഖത്തു നിന്നു രക്ഷപ്പെടുത്തുന്നതും, ആയുധങ്ങള്‍ തീരുന്ന മുറയ്ക്ക് എത്തിക്കുന്നതുമെല്ലാം നിലവില്‍ സൈനികര്‍ തന്നെയാണ്. ഈ കടമ, റൂക്കിനു ചെയ്യാനാകും. ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ ശത്രുസേനയുമായി പോരാടാനും റൂക്കിനു കരുത്തുണ്ട്. മരുഭൂമി, കടുത്ത പാറപ്രദേശങ്ങള്‍, മഞ്ഞ്, കുഴഞ്ഞ മണ്ണ് തുടങ്ങി വിഭിന്നങ്ങളായ പ്രകൃതി സാഹചര്യങ്ങളില്‍ തടസ്സങ്ങളൊഴിവാക്കി മുന്നോട്ടു പോയി പോരാടാന്‍ റൂക്ക് സന്നദ്ധമാണ്.

നേരത്തെ തന്നെ ഇതിന്റെ കരടുമോഡലുകളായ പ്രോബോട്ട് യുജിവി വാഹനങ്ങള്‍ എല്‍ഹിറ്റ് സിസ്റ്റംസും റോബോട്ടീമും പരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നുള്ള അനുഭവങ്ങളുടെ ബലത്തിലാണ് റൂക്ക് വികസിപ്പിച്ചെടുത്തത്. 1200 കിലോ ഭാരമുള്ള ഈ വാഹനത്തിന്റെ ഗുരുത്വ ബല കേന്ദ്രം വളരെ താഴെയായതിനാല്‍ ഇതിന് ആയുധങ്ങള്‍ ഉള്‍പ്പെടെ ഏറെ ഭാരം വഹിക്കാം. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇതിനു സഞ്ചരിക്കാനുമാകും. എട്ടുമണിക്കൂര്‍ ഒറ്റച്ചാര്‍ജിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഇതിന് ഊര്‍ജം നല്‍കുന്നത്. ടോര്‍ച്ച്‌ എക്സ് എന്ന നിയന്ത്രണസംവിധാനം ഉപയോഗിച്ചാണ് റൂക്കിനെ നിയന്ത്രിക്കുന്നത്. ഒരാള്‍ക്ക് തന്നെ ഒട്ടേറെ റൂക്കുകളെ ഒരേ സമയം കണ്‍ട്രോള്‍ സ്റ്റേഷനിലിരുന്ന് നിയന്ത്രിക്കാമെന്ന് കമ്ബനി അധികൃതര്‍ പറയുന്നു. മൂന്നു ലക്ഷം യുഎസ് ഡോളറാണ് ഓരോ റൂക്ക് യൂണിറ്റിന്റെയും വില.

പലതരം ഉപയോഗങ്ങള്‍ക്കായി റൂക്ക് ഉപയോഗിക്കാം. പോരാടുന്ന സൈനികര്‍ക്ക് ആയുധങ്ങളെത്തിക്കാനും, പരുക്കേറ്റവരെ വഹിച്ച്‌ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനും ഡ്രോണുകളെയും മറ്റ് ഭാരമേറിയ ആയുധങ്ങളെയും വഹിക്കാനും ഇത് ഉപകരിക്കും. 2009ലാണു റോബോടീം കമ്ബനി സ്ഥാപിക്കപ്പെട്ടത്. യുഎസിലും ഇസ്രയേലിലും കമ്ബനിക്ക് ബ്രാഞ്ചുകളുണ്ട്. ഇരുപതു രാജ്യങ്ങളില്‍ ഇവര്‍ റോബട്ടിക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. നോര്‍വേ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ സൈന്യങ്ങള്‍ ഇവരുടെ ഉപയോക്താക്കളാണ്.

ഇസ്രയേല്‍ ഏയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്, റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, എല്‍ഹിറ്റ് സിസ്റ്റംസ് എന്നീ കമ്ബനികള്‍ക്കാണ് മേഖലയില്‍ ആധിപത്യം. പൊതുമേഖലാ സ്ഥാപനമായ എല്‍ഹിറ്റ് സിസ്റ്റംസ് ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് എന്നൊരു കമ്ബനിയെ അടുത്തിടെ ഏറ്റെടുത്തതോടെ വലിയ പ്രാമുഖ്യത്തിലേക്കുയര്‍ന്നു.

Related News