Loading ...

Home National

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വിലക്ക് ; അദാനി പോര്‍ട്ടിനെതിരെ കസ്റ്റംസ്

ഡല്‍ഹി : പാക്കിസ്ഥാന്‍ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അദാനി പോര്‍ട്ടിന്റെ നടപടിക്കെതിരെ കസ്റ്റംസ്.

അദാനി പോര്‍ട്സിന് കീഴിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് കോടികളുടെ ഹെറോയിന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് തുറമുഖ അതോറിറ്റി സ്വന്തം തീരുമാനപ്രകാരം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് .ഈ തീരുമാനത്തിനെതിരെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്ന 20,000 കോടിയുടെ ഹെറോയിന്‍ മുന്ദ്ര പോര്‍ട്ടില്‍ വെച്ച്‌ പിടികൂടിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു .ഇതിന് പിന്നാലെയാണ് ഒക്ടോബര്‍ 11 ന് ഇറാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ചരക്കുകള്‍ക്ക് അദാനി പോര്‍ട്സ് വിലക്കേര്‍പ്പെടുത്തിയത്. ഈ നടപടിക്കെതിരെയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലെ കസ്റ്റംസ് വിഭാഗം വിശദീകരണം തേടിയിരിക്കുന്നത്.

തുറമുഖങ്ങള്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ ഏകപക്ഷീയമായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത് . എന്നാല്‍ തുറമുഖത്ത് നിന്ന് ഹെറോയിന്‍ പിടികൂടിയ സമയത്ത് ഇപ്പോഴത്തെ നിലപാടിന് വിരുദ്ധമായിരുന്നു അദാനി പോര്‍ടിന്റെ നിലപാട്.

തുറമുഖ അധികൃതര്‍ക്ക് കണ്ടെയ്‌നറുകള്‍ പരിശോധിക്കാന്‍ അവകാശമോ അധികാരമോ ഇല്ലെന്നായിരുന്നു അന്ന് കമ്ബനി വാദിച്ചിരുന്നത്. എന്നാല്‍ പിന്നാലെ തങ്ങളുടെ അധികാര പരിധി മറികടന്ന് വിദേശത്ത് നിന്നുള്ള ചരക്കുകള്‍ വിലക്കുകയായിരുന്നു. പത്ത് ദിവസം മുന്‍പ് കസ്റ്റംസ് വകുപ്പ് തുറമുഖ അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച്‌ കത്തയച്ചിരുന്നെങ്കിലും അദാനി പോര്‍ട്സ് വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.

Related News