Loading ...

Home National

പ്രതിരോധ സെക്രട്ടറി, റോ മേധാവി എന്നിവരുടെ കാലാവധി നീട്ടി

പ്രതിരോധ സെക്രട്ടറി, റോ മേധാവി എന്നിവരുടെ കാലാവധി നീട്ടി. നാല് വര്‍ഷം കാലാവധി നീട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫണ്ടമെന്റല്‍ റൂള്‍സ് 1922 ഭേദഗതി ചെയ്ത് പേഴ്‌സണല്‍ മന്ത്രാലയം വിജ്ഞാപനമിറക്കി. നിലവില്‍ രണ്ടുവര്‍ഷമാണ് ഇവരുടെ ഔദ്യോഗിക കാലാവധി.

കഴിഞ്ഞ ദിവസം സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവികളുടെ കാലാവധി നീട്ടി ഉത്തരവിറക്കിയിരുന്നു. കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പുതിയ തീരുമാനം. ഇതിനുപിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെയും റോ മേധാവിയുടെയും കാലാവധിയും നീട്ടി ഉത്തരവായത്.നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അപൂര്‍വവും അസാധാരണവുമായ കേസുകളില്‍ മാത്രമേ കാലാവധി നീട്ടാവൂ എന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ആര്‍ജെഡി എംപി മനോജ് ഝാ രംഗത്തെത്തി. രണ്ടാഴ്ചയ്ക്കുശേഷം പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാന്‍ പോകുകയാണ്. അതിന് മുന്‍പ് സിബിഐ, ഇഡി, റോ മേധാവികളുടെ കാലാവധി നീട്ടിയുള്ള തീരുമാനം സംശയം ജനിപ്പിക്കുന്നതാണ്. ജനാധിപത്യത്തെ തുരങ്കം വയ്ക്കാനും ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ ഉദ്ദേശമാണിത്. മനോജ് ഝാ കുറ്റപ്പെടുത്തി.


Related News