Loading ...

Home International

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി നെതര്‍ലാന്‍ഡ്

ആംസ്റ്റര്‍ഡാം: കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി നെതര്‍ലാന്‍ഡ്. കാവല്‍ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന വിവരം അറിയിച്ചത്.

മൂന്നാഴ്ചത്തേക്കാവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

ശനിയാഴ്ച രാത്രിയാണ് ലോക്ഡൗണ്‍ ആരംഭിക്കുക. കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ആദ്യ പടിഞ്ഞാറന്‍ യുറോപ്യന്‍ രാജ്യമാണ് നെതര്‍ലാന്‍ഡ്. ലോക്ഡൗണ്‍ കാലയളവില്‍ ബാറുകളും റസ്റ്ററന്‍റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും എട്ട് മണിക്ക് അടക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. കായിക മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തണം. ആവശ്യവസ്തുക്കളല്ലാത്തവ വില്‍ക്കുന്ന കടകള്‍ ആറ് മണിക്ക് അടക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. സന്തോഷകരമല്ലാത്ത വാര്‍ത്ത അറിയിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു നെതര്‍ലാന്‍ഡ് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

നെതര്‍ലാന്‍ഡ്-നോര്‍വേ ലോകകപ്പ് യോഗ്യത മത്സരം അടച്ചിട്ട സ്റ്റേഡയത്തിലാവും നടക്കുക. 16,364 പേര്‍ക്കാണ് കഴിഞ്ഞ ദിവസം നെതര്‍ലാന്‍ഡ്സില്‍ കോവിഡ് ബാധിച്ചത്. ഇതാദ്യമായാണ് നെതര്‍ലാന്‍ഡ്സില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. 18,000ത്തോളം പേര്‍ ഇതുവരെ നെതര്‍ലാന്‍ഡ്സില്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

യുറോപ്പിലെ ചില രാജ്യങ്ങള്‍ കോവിഡിന്‍റെ കാര്യത്തില്‍ മോശം അവസ്ഥയിലേക്ക് പോവുകയാണെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് തലവന്‍ ഡോ മൈക്കിള്‍ റയാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുറോപ്യന്‍ രാജ്യങ്ങള്‍ ഹൃസ്വകാലത്തേക്ക് എങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


Related News