Loading ...

Home National

കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ച്‌ സുരക്ഷാസേന

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ കൂടി വധിച്ചു. കുല്‍ഗാം ജില്ലയിലെ ചവല്‍ഗാം മേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാള്‍ കൂടി കൊല്ലപ്പെട്ടത്.

ഇതോടെ ഇവിടുത്തെ സൈനിക ഓപ്പറേഷനിടെ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി.

നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന അറിയിച്ചു. മരിച്ചവരില്‍ ഹിസ്ബുള്‍ ജില്ലാ കമാന്‍ഡര്‍ ഷിരാസ് മൊല്‍വി, യാവര്‍ ഭട്ട് എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2016 മുതല്‍ തീവ്രവാദ സംഘവുമായി ബന്ധം പുലര്‍ത്തുന്ന ആളാണ് ഷിരാസ്. തീവ്രവാദസംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിലും ഉള്‍പ്പെടെ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ വ്യക്തമാക്കി. ഇയാളെ വധിക്കാനായത് സേനയ്ക്ക് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാവിലെയാണ് ചവല്‍ഗാമില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെ ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമ സ്വദേശിയായ ആമിര്‍ റിയാസ് ആണ് കൊല്ലപ്പെട്ടത്. മുജാഹിദ്ദീന്‍ ഗസ്വത്തുള്‍ ഹിന്ദ് പ്രവര്‍ത്തകനായിരുന്നു ഇയാളെന്ന് ഐജി വ്യക്തമാക്കി. ലത്‌പോരാ ഭീകരാക്രമണ കേസില്‍ ആരോപണ വിധേയനായ ഒരാളുടെ ബന്ധുവാണ് ഇയാളെന്നും പോലീസ് പറഞ്ഞു.


Related News