Loading ...

Home International

അഫ്ഗാനില്‍ വ്യാപകമായി കറുപ്പ് കൃഷി; ഉപജീവനത്തിന് മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് കര്‍ഷകര്‍


കാബൂള്‍: അഫ്ഗാനിസ്താനില്‍ മയക്കുമരുന്ന് നിര്‍മ്മാണം തടയാനും കറുപ്പ്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉത്പാദനം നിരോധിക്കാനുമുള്ള താലിബാന്റെ ശ്രമങ്ങള്‍ പാളുന്നു.

ലോകത്തില്‍ കറുപ്പ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താന്‍. വലിയ സാമ്ബത്തിക ബാധ്യത നേരിടുന്ന രാജ്യത്തെ കര്‍ഷകര്‍ കറുപ്പ് ഉത്പാദിപ്പിച്ച്‌ വലിയ രീതിയില്‍ സാമ്ബത്തിക ലാഭം ഉണ്ടാക്കുന്നുണ്ട്. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായാണ് പലരും ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ താലിബാന്റെ മുന്നറിയിപ്പിനെ അവഗണിച്ച്‌ കറുപ്പ് കൃഷി തുടരുകയാണ്.

രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം അനുവദിക്കില്ലെന്ന് ഓഗസ്റ്റില്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു. ' താലിബാന്‍ എന്നും മയക്കുമരുന്നിന് എതിരാണ്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനില്‍ നിന്ന് മയക്കുമരുന്നിനെ ഉന്മൂലനം ചെയ്യും. കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകരെ ശാക്തീകരിക്കുകയും, അവര്‍ക്ക് സാമ്ബത്തികമായി മെച്ചമുണ്ടാക്കുന്നത് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുമെന്നും ' സബിഹുള്ള പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ താലിബാന്‍ തങ്ങളെ ഒരു രീതിയിലും സഹായിക്കുന്നില്ലെന്നും, ഭക്ഷണം വാങ്ങാന്‍ വേണ്ടി മാത്രമാണ് കറുപ്പ് കൃഷി ചെയ്യുന്നതെന്നും അബ വാലി എന്ന കര്‍ഷകന്‍ പറയുന്നു. കറുപ്പ് കൃഷി നടത്താന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ല എന്നതും പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നു. കറുപ്പ് കൃഷി രാജ്യത്ത് 37 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം കൂടി ആയതിനാല്‍, ഇവ സംസ്‌കരിക്കാനുള്ള പ്ലാന്റുകളും ഇവിടെ സജീവമാണ്. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച്‌ 2019ല്‍ മാത്രം കറുപ്പ് കൃഷിയിലൂടെ 1,20,000 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചിട്ടുള്ളത്.


Related News