Loading ...

Home Kerala

പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫസര്‍ പാലക്കീഴ് നാരായണന്‍ അന്തരിച്ചു

മലപ്പുറം: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെമ്മാണിയോടുള്ള വീട്ടില്‍ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം.

സംസ്‌കാരം വൈകീട്ട്‌ നാലിന്‌ മോലാറ്റൂര്‍ ചെമ്മാണിയോടുള്ള വീട്ടുവളപ്പില്‍.

കേരള സാഹിത്യ അക്കാദമിയുടെ 2019-ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം സ്വീകരിച്ചത്. 1940-ല്‍ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണന്‍ നമ്ബൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു.

പാലക്കീഴ് നാരായണന്‍ ചെമ്മാണിയോടും മേലാറ്റൂരും മണ്ണാര്‍ക്കാടും പട്ടാമ്ബി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്വാന്‍ പരീക്ഷ പാസായി ഒപ്പം എം.എ. ബിരുദവും നേടി. പെരിന്തല്‍മണ്ണ ഗവ. കോളേജില്‍ അധ്യാപകനായിരിക്കെ 1995-ല്‍ വിരമിച്ചു.

വി.ടി. ഒരു ഇതിഹാസം, ആനന്ദമഠം, കാള്‍ മാര്‍ക്സ്, മത്തശ്ശിയുടെ അരനൂറ്റാണ്ട്, ചെറുകാട്-ഓര്‍മയും കാഴ്ചയും, ചെറുകാട്-പ്രതിഭയും സമൂഹവും, മഹാഭാരതകഥകള്‍. എന്നിവയാണ് പ്രധാന കൃതികള്‍.1973 മുതല്‍ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം, 10 വര്‍ഷം ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സി കുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപര്‍, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പി.എന്‍. പണിക്കര്‍ പുരസ്‌കാരം, ഐ.വി. ദാസ് പുരസ്‌കാരം, അക്കാദമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവര്‍ത്തകനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ഭാര്യ: പി എം സാവിത്രി.


Related News