Loading ...

Home USA

എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ബൈഡന്‍റെ ആവശ്യം തള്ളി ഒപെക് രാജ്യങ്ങൾ


അടിയന്തരമായി ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അഭ്യര്‍ഥന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളി.

വിപണിയുടെ സുസ്ഥിരതക്കും സന്തുലിതാവസ്ഥക്കും അത് ഗുണം ചെയ്യില്ലെന്നും ഒപെക് മന്ത്രിതല യോഗം വ്യക്തമാക്കി. അതേസമയം പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ ആവശ്യകത മുന്‍നിര്‍ത്തി നേരിയ വര്‍ധനയെന്ന നേരത്തെയുള്ള തീരുമാനത്തില്‍ മാറ്റമില്ല.

ഒപെക് രാജ്യങ്ങളുടെ ഇരുപത്തിരണ്ടാമത് മന്ത്രിതല യോഗമാണ് ഉല്‍പാദനം അടിയന്തരമായി ഉയര്‍ത്തേണ്ട സാഹചര്യം ഇല്ലെന്ന് വിലയിരുത്തിയത്. കുതിച്ചുയരുന്ന എണ്ണവില പിടിച്ചു നിര്‍ത്താല്‍ ഗണ്യമായ ഉല്‍പാദന വര്‍ധനവിന് ഒപെക് തയ്യാറാകണം എന്നായിരുന്നു യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അഭ്യര്‍ഥന. പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ എന്നിവ ഉല്‍പാദനം ഉയര്‍ത്താന്‍ മടിക്കരുതെന്നും ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളും ഉല്‍പാദനം ഉയര്‍ത്തി വില നിയന്ത്രിക്കണമെന്ന് ഒപെകിനോട് നിര്‍ദേശിച്ചിരുന്നു.

അടുത്ത മാസം മുതല്‍ പ്രതിദിന ഉല്‍പാദനത്തില്‍ നാല് ലക്ഷം ബാരലിന്‍റെ വര്‍ധനക്ക് ഒപെക് നേതൃയോഗം ആഗസ്തില്‍ തീരുമാനിച്ചതാണ്. 2022 വരെ തല്‍സ്ഥിതി തുടരുമെന്ന് ഒപെക് രാജ്യങ്ങള്‍ക്കൊപ്പം റഷ്യയും വ്യക്തമാക്കി. ഒപെക് തീരുമാനത്തോടെ എണ്ണവിപണിയില്‍ വിലയിടിവിന്‍റെ സാഹചര്യം മങ്ങി. കോവിഡ് പ്രതിസന്ധി കുറഞതോടെ ഉല്‍പാദന മേഖലയില്‍ രൂപപ്പെട്ട ഉണര്‍വും എണ്ണയുടെ ആവശ്യകത ഉയര്‍ത്തുകയാണ്. ആഗോളവിപണിയില്‍ ബാരലിന് 81 ഡോളര്‍ എന്ന 2014നു ശേഷമുള്ള ഉയര്‍ന്ന നിരക്കിലാണ് എണ്ണവില്‍പന. വിലവര്‍ധന തുടരുന്നത് ഇന്ത്യ ഉള്‍പ്പെടെ ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.


Related News