Loading ...

Home National

ഛത്തീസ്ഗഡ് എംഎല്‍എ ദേവവ്രത് സിങ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു

ഛത്തീസ്ഗഢ് എംഎല്‍എയും മുന്‍ എംപിയുമായ ദേവവ്രത് സിങ് (52) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റായ്പൂരില്‍നിന്ന് ഖൈരാഗഡിലേക്കുള്ള ആശുപത്രിയിലേക്ക് പോവുംവഴി മരണം സംഭവിച്ചെന്ന് എംഎല്‍എയുടെ അടുത്ത ബന്ധു കൂടിയായ സുനില്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ഖൈരാഗഡില്‍ പിന്നീട് നടക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ എംഎല്‍എയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു.

ഖൈരാഗഡിലെ മുന്‍ രാജകുടുംബത്തില്‍പ്പെട്ട ദേവവ്രത് നാലുതവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1995ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി ഖൈരാഗഡില്‍നിന്നും 1998ല്‍ രണ്ടാം തവണയും അന്നത്തെ അവിഭക്ത മധ്യപ്രദേശില്‍നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ ഛത്തീസ്ഗഢ് രൂപീകൃതമായ ശേഷം, 2003ല്‍ മൂന്നാം തവണയും സിങ് മല്‍സരിച്ച്‌ വിജയിച്ചു.

2007ല്‍ രാജ്‌നന്ദ്ഗാവ് പാര്‍ലമെന്റ് സീറ്റില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തന്നെ ഒതുക്കുകയാണെന്ന് ആരോപിച്ച്‌ 2017 ഡിസംബറില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. 2018 ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്ബ് അദ്ദേഹം മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയായ ജെസിസി (ജെ) യില്‍ ചേര്‍ന്നു. ജെസിസി(ജെ) ടിക്കറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം ഖൈരാഗഢില്‍നിന്ന് നാലാം തവണയും എംഎല്‍എയായി. ഒരു മകനും മകളുമാണ് അദ്ദേഹത്തിനുള്ളത്.



Related News