Loading ...

Home Kerala

ഇന്ധന വില വര്‍ധനവ്: സഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

ഇന്ധന വില വര്‍ധനവ് സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ഷാഫി പറമ്ബില്‍ എം.എല്‍.എയാണ് സഭയില്‍ നോട്ടീസ് നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നരേന്ദ്രമോദി സര്‍ക്കാര്‍ കക്കാന്‍ നടക്കുമ്ബോള്‍ ഫ്യൂസ് ഊരി കൊടുക്കുന്ന പരിപാടി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തണമെന്നും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള ത്വരയാണ് സര്‍ക്കാരിനെന്നും ഷാഫി പറമ്ബില്‍ കുറ്റപ്പെടുത്തി. വില കൂടിയപ്പോള്‍ നികുതി വേണ്ടെന്ന് മുമ്ബ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നതായും നാല് തവണ ഇത്തരത്തില്‍ വേണ്ടെന്ന് വെച്ചതായും ഷാഫി പറമ്ബില്‍ സഭയെ അറിയിച്ചു. 47 രൂപ 29 പൈസയാണ് പെട്രോളിന്‍റെ അടിസ്ഥാന വില. നിലവില്‍ 67 രൂപ നികുതി കൊടുക്കേണ്ട അവസ്ഥയാണ്. ഇത് സ്റ്റേറ്റ് സ്പോണ്‍സേഡ് നികുതി ഭീകരതയാണ്. കോണ്‍ഗ്രസിനെതിരെ പറയുന്നതില്‍ പകുതിയെങ്കിലും ബി.ജെപിക്കെതിരെ പറയാന്‍ ഭരണപക്ഷം തയ്യാറാവണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.

കൊച്ചിയിലെ കോണ്‍ഗ്രസ് സമരത്തിനെതിരായ ചലച്ചിത്ര നടന്‍ ജോജുവിന്‍റെ പ്രതിഷേധവും ഷാഫി പറമ്ബില്‍ സഭയില്‍ പരാമര്‍ശിച്ചു. ജനങ്ങളുടെ വഴി തടയുന്നതില്‍ ആസ്വദിക്കുന്നവരല്ല തങ്ങളെന്നും എന്നാല്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

'കേന്ദ്ര നയത്തിനെതിരേ പോരാടണം. അതിനു കൂട്ടു നില്‍ക്കാന്‍ കഴിയില്ല. പ്രതിഷേധം ഉയരണം'; ഷാഫി പറമ്ബില്‍ പറഞ്ഞു.

അതെ സമയം ഇന്ധന വില വര്‍ധന ഗൗരവമുള്ള വിഷയമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയില്‍ മറുപടി നല്‍കി. കേരളത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും പെട്രോള്‍ വില വര്‍ധനവുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഇന്ധന വില നിയന്ത്രണം പെട്രോളിയം കമ്ബനികള്‍ക്ക് നല്‍കിയത് യു.പി.എ സര്‍ക്കാരാണെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, ഛത്തീസ്‌ഗഢ്, കര്‍ണാടക സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചപ്പോള്‍ കേരളം വര്‍ധിപ്പിച്ചില്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ നികുതി കൂടുതലാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്ട്രയിലും കേരളത്തേക്കാള്‍ വളരെ കൂടുതലാണ് പെട്രോള്‍ വിലയെന്നും ധനമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നിലപാടിനോട് ശക്തമായ എതിര്‍പ്പുണ്ട്. 251 ശതമാനമാണ് ബി.ജെ.പി പെട്രോള്‍ നികുതി വര്‍ധിപ്പിച്ചത്. ഡീസലിന് 14 മടങ്ങ് വര്‍ധിപ്പിച്ചു. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും സംസ്ഥാനങ്ങള്‍ക്ക് നില്‍ക്കാനാവാത്ത സ്ഥിതിയാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയെ അറിയിച്ചു. 

Related News