Loading ...

Home Kerala

മഴക്കെടുതി; നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് എല്ലാ സഹായവും നല്‍കും, കൃഷി മന്ത്രി

കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പു മന്ത്രി പി.

പ്രസാദ് പറഞ്ഞു. കൂട്ടിക്കല്‍ ഉള്‍പ്പെടെ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

കൃഷിഭൂമി തന്നെ നഷ്ടപ്പെട്ടുപോയ സംഭവം പലയിടങ്ങളിലുമുണ്ട്. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും കൃഷി ഭൂമിക്കുണ്ടായ കേടുപാടുകള്‍ തീര്‍ത്ത് അവയെ പൂര്‍വനിലയിലാക്കാന്‍ അനുയോജ്യമായ പദ്ധതി ആവിഷ്‌കരിക്കും. മണ്ണു സംരക്ഷണ വകുപ്പുമായി ആലോചിച്ച്‌ ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും.

തൊഴിലുറപ്പ് പദ്ധതിയെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച്‌ തീരുമാനിക്കും. കൃഷിനാശത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃഷി നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായോ അക്ഷയകേന്ദ്രങ്ങള്‍, കൃഷിഭവനുകള്‍ എന്നിവ മുഖേനയോ രേഖപ്പെടുത്തുന്നതിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്.

കൃഷിനാശമുണ്ടായി 10 ദിവസത്തിനകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ബന്ധപ്പെട്ട അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി അര്‍ഹമായ ആനുകൂല്യത്തിന് സര്‍ക്കാരിലേക്ക് ശിപാര്‍ശ കൈമാറും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കൃഷിവകുപ്പിന് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കൃഷി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക കണക്ക് പ്രകാരം കോട്ടയം ജില്ലയില്‍ 5742 ഹെക്ടര്‍ സ്ഥലത്തായി 59.3 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ 281 ഹെക്ടര്‍ കൃഷി ഭൂമിയാണ് നശിച്ചത്. 9.20 കോടിരൂപയുടെ നാശനഷ്ടവും കണക്കാക്കപ്പെട്ടിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളായ കൂട്ടിക്കല്‍, കാവാലി, പ്ലാപ്പള്ളി, ഇടയാര്‍, ഇളംകാട് എന്നിവയും ഇടുക്കി ജില്ലയിലെ അമലഗിരി, നിര്‍മലഗിരി, നാരകം പുഴ, പൂപഞ്ചി, കൊടികുത്തി എന്നീ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. കൊക്കയാറിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. എം.എല്‍.എ.മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വാഴൂര്‍ സോമന്‍ എന്നിവരും ഉദ്യോഗസ്ഥ സംഘവും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Related News