Loading ...

Home International

ജി-20 ഉച്ചകോടി പുരോഗമിക്കുന്നു ; 'വാക്‌സിന്‍ മൈത്രി'യിലൂടെ ലോകരാജ്യങ്ങളെ സഹായിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി

റോം : ലോകനേതാക്കളുടെ ജി-20 ഉച്ചകോടി റോമില്‍ തുടരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജി 20 രാജ്യങ്ങളുടെ നേതാക്കള്‍ റോമില്‍ ഒത്തുചേര്‍ന്നത്.

റോമില്‍ ആരംഭിച്ച ഉച്ചകോടിയില്‍ ആഗോള സാമ്ബത്തിക നിലയും പൊതുആരോഗ്യവും മുഖ്യ ചര്‍ച്ചാവിഷയങ്ങളായി. കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആഗോള തലത്തില്‍ എല്ലാ രാജ്യങ്ങളിലും ലഭ്യമാക്കാന്‍ ജി 20 ഉച്ചകോടി ആഹ്വാനം ചെയ്തു.

രാജ്യാന്തര സാമ്ബത്തിക മേഖലയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന നിലയ്ക്കാണ് ഇന്ത്യ ജി 20 ഉച്ചകോടിയെ സമീപിക്കുന്നത്. ‘വാക്‌സിന്‍ മൈത്രി’യില്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.കൊവിഡില്‍ നിന്നുള്ള ആരോഗ്യ സാമ്ബത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച്‌ ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം .

2022 അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കാലാവസ്ഥയും പരിസ്ഥിതിയുമാണ് ഇന്നത്തെ ചര്‍ച്ചയുടെ മുഖ്യ അജണ്ട. കഴിഞ്ഞ ദിവസമാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ഉച്ചകോടി ആരംഭിച്ചത്.വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു . ഇരുവരുടെയും ആദ്യ കൂടിക്കാഴ്‌ചയില്‍ പോപ്പിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു .

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയാണ് ഇത്തവണത്തേത്. അതെ സമയം 2023ല്‍ ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.

Related News