Loading ...

Home National

ഏകപക്ഷീയ നീക്കം; ചൈനയുടെ പുതിയ അതിര്‍ത്തി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയുടെ പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. അതിര്‍ത്തി സംബന്ധിച്ച്‌ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചൈന അടുത്തിടെ അതിര്‍ത്തി പ്രദേശങ്ങളുടെ സംരക്ഷണവും ചൂഷണവും സംബന്ധിച്ച പുതിയ നിയമം പാസാക്കിയത്.

'ഏകപക്ഷീയമായ നീക്കം' എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ ഏകപക്ഷീയമായി മാറ്റാന്‍ ഈ നിയമത്തിലൂടെ സാധിക്കുമെന്നും ഇതിന്റെ മറവില്‍ അതിര്‍ത്തിയില്‍ ചൈന എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിര്‍ത്തിയും അതിര്‍ത്തിയിലെ പരമാധികാരവും സംരക്ഷിക്കുന്നതിനും ഇവക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ചൈന ശനിയാഴ്ച പുതിയ നിയമം പാസാക്കിയത്. അതിര്‍ത്തിയില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സാമ്ബത്തികവും സാമൂഹികവുമായ വികസനത്തിന് പിന്തുണ നല്‍കുന്നതുമാണ് നിയമം.

അതിര്‍ത്തി പ്രദേശങ്ങളിലെ പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതത്തെയും ജോലിയെയും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് നിയമത്തില്‍ പറയുന്നുണ്ടെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിര്‍ത്തി പരിപാലനത്തിലും അതിര്‍ത്തി പ്രശ്നത്തിലും നിലവിലുള്ള ഉഭയകക്ഷി ക്രമീകരണങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഒരു നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള ചൈനയുടെ ഏകപക്ഷീയമായ തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.


Related News