Loading ...

Home National

ക്വാറി ദൂരപരിധി; ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ക്വാറി ദൂരപരിധി സംബന്ധിച്ച ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ട് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെയും ക്വാറി ഉടമകളുടെയും വാദം കേട്ട് ഹരിത ട്രിബ്യൂണല്‍ തീരുമാനം എടുക്കുമെന്ന് കോടതി അറിയിച്ചു .. അതെ സമയം ക്വാറിവിഷയവുമായി ബന്ധപ്പെട്ട് പരാതികളോ അഭിപ്രായങ്ങളോ ഉള്ളവര്‍ക്കും ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പുതിയ ലീസുകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ എം. ആര്‍. അഭിലാഷ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി . അതിനാല്‍ അടിയന്തിരമായി ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിനോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു. സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങളില്‍ ക്വാറികളുടെ ദൂരപരിധി 200 മീറ്ററായി ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സ്വമേധയാ എടുത്ത കേസില്‍ ഹരിത ട്രിബ്യൂണലിന് ദൂരപരിധി ഉയര്‍ത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു .പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുക്കുന്ന കേസ്സുകളില്‍ ഹരിത ട്രിബ്യൂണലിന് തീരുമാനമെടുക്കാന്‍ അധികാരം ഉണ്ടെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Related News