Loading ...

Home Kerala

പോക്സോ കേസില്‍ ഇരയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവം; സമൂഹം ക്രൂരമായി ഒറ്റപ്പെടുത്തിയെന്ന് കുടുംബം

അതിക്രൂരമായ പീഡനവിവരത്തിന്റെ ബാക്കിപത്രമാണ് ചിങ്ങവനം പോലീസ് സ്റ്റേഷന് കീഴിലെ കുറിച്ചിയില്‍ നിന്നും പുറത്തു വരുന്നത്. 74 വയസ്സുകാരന്‍ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് തൂങ്ങിമരിച്ചു. വീടിന് സമീപത്തെ ആളില്ലാത്ത കെട്ടിടത്തിലാണ് പിതാവിനെ പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ വിഷയത്തില്‍ പ്രതികരണവുമായി കുടുംബം രംഗത്ത് വന്നിരിക്കുകയാണ്.

സമൂഹത്തില്‍ നിന്നും അതിക്രൂരമായ മാനസിക പീഡനമാണ് ഉണ്ടായതെന്നാണ് കുടുംബം പറയുന്നത്. സമൂഹം പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്ന രീതിയാണ് ഉണ്ടായത്. പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പുറത്തു പോയിരുന്നു. അപ്പോള്‍ പലരും പല ആരോപണങ്ങളും ഉന്നയിച്ചതായി കുടുംബം പറയുന്നു.

പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബം ശ്രമിച്ചതായി നാട്ടില്‍ കള്ളപ്രചരണം ഉണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പിതാവ് കഴിഞ്ഞ പുലര്‍ച്ചെ ആത്മഹത്യ ചെയ്തത് എന്ന കുടുംബം പറയുന്നു. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് ക്രൂരമായി വേട്ടയാടപ്പെട്ടത് എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവം ഉണ്ടായ സമയത്ത് ആരും ആശ്വസിപ്പിക്കാന്‍ എത്തിയില്ല. ഒരുതരത്തിലും ഇക്കാര്യത്തില്‍ സമ്മര്‍ദം ഉണ്ടായിട്ടില്ല എന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

സംഭവത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായി എന്ന ആരോപണം പ്രാദേശികമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രതിയായ യോഗീ ദാസന്‍ സി.പി.എം. പ്രാദേശിക നേതാവിന്റെ അച്ഛനാണ് എന്നും പ്രാദേശിക കോണ്‍ഗ്രസ്, ബി.ജെ.പി. നേതൃത്വങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതാണ് കേസില്‍ സമ്മര്‍ദ്ദം ഉണ്ടാകാന്‍ കാരണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബന്ധുക്കള്‍ പ്രതികരിച്ചു.

പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ് കുറിച്ചി സ്വദേശിയായ 74 കാരന്‍ യോഗി ദാസന്‍ കുഞ്ഞിനോട് ക്രൂരമായ അതിക്രമം കാട്ടിയത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതടക്കം ഇയാള്‍ ചെയ്യുമായിരുന്നു. ഒടുവില്‍ ആരോടും പറയരുത് എന്ന് പറഞ്ഞു കുട്ടിക്ക് മിഠായി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത് എന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ന്യൂസ് 18 നോട് പറഞ്ഞു.

ചിങ്ങവനം പോലീസിന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. ഇതിനു മുന്‍പ് ചൈല്‍ഡ് ലൈന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് പോലീസ് കേസെടുത്തത്. കുട്ടി മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കുമ്ബോഴാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നി കാര്യങ്ങള്‍ ചോദിച്ച്‌ അറിഞ്ഞത്.

74 കാരനായ വൃദ്ധന്‍ ലൈംഗികമായി ആക്രമിച്ചത് പോലെ പെണ്‍കുട്ടി മറ്റു കുട്ടികളോട് പെരുമാറിയിരുന്നു. ഇതില്‍ സംശയം തോന്നിയതോടെയാണ് രക്ഷിതാക്കള്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞത്. മൃതദേഹം ചിങ്ങവനം പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Related News