Loading ...

Home Kerala

മതംമാറ്റ നിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

മതംമാറ്റ നിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ സന്യസ്തര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാ ജനകമാണെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ അറിയിച്ചു.

'വാരണാസിയില്‍ ട്രെയിന്‍ യാത്രക്കായി എത്തിയ രണ്ട് സന്യാസിനിമാര്‍ വര്‍ഗീയവാദികളുടെ അതിക്രമത്തിനിരയാവുകയും മതപരിവര്‍ത്തനം ആരോപിച്ച്‌ പോലീസ് കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. സന്ന്യാസ വസ്ത്രം ധരിച്ച്‌ യാത്ര ചെയ്യുന്ന ക്രൈസ്തവ സന്ന്യാസിനികളെ വര്‍ഗീയവാദികള്‍ വ്യാജ ആരോപണങ്ങളുന്നയിച്ച്‌ ആക്രമിക്കാന്‍ ശ്രമിക്കുന്നതും, നിയമ പാലകര്‍ ആള്‍ക്കൂട്ട ആരവങ്ങള്‍ക്ക് കൂട്ടുനിന്ന് സന്യസ്തര്‍ക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്' കമ്മീഷന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ക്രൈസ്തവ സമര്‍പ്പിതര്‍ക്കും അവരുടെ സാമൂഹിക - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി, രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദികളുടെ ആസൂത്രിത നീക്കങ്ങളാണെന്നും ഭാരതത്തില്‍ എല്ലായിടത്തും വിദ്യാഭ്യാസ- ആതുരാലയ- സാമൂഹിക സേവന രംഗങ്ങളില്‍ പ്രവര്‍ത്തന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തര്‍ ഭീഷണിയില്‍ അകപ്പെട്ടിരിക്കുന്നതും, ആക്രമിക്കപ്പെടുന്നതും ഗൗരവപൂര്‍ണമായ സര്‍ക്കാര്‍- മാധ്യമ ഇടപെടലുകള്‍ ആവശ്യമുള്ള വിഷയങ്ങളാണെന്നും കെ.സി.ബി.സി ജാഗ്രതാ സമിതി കൂട്ടിച്ചേര്‍ത്തു.

വാരണാസിയില്‍ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാണിക്കുന്ന അലംബാവത്തെ ചോദ്യം ചെയ്ത ജാഗ്രതാ സമിതി വാരണാസിയില്‍ നടന്ന അതിക്രമം അപൂര്‍വ്വം ചില മാധ്യമങ്ങള്‍ മാത്രമാണ് യഥാസമയം റിപ്പോര്‍ട്ട് ചെയ്തത് എന്ന് കൂടെ കൂട്ടിച്ചേര്‍ത്തു.


Related News