Loading ...

Home National

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ പവര്‍ താഴോട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഉയര്‍ത്തിയെന്ന് ഈയിടെ ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു. ഒക്ടോബര്‍ 16ന് ഗോവയില്‍ ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കവെയായിരുന്നു ഷായുടെ അവകാശവാദം.

'ഇപ്പോള്‍ ഇന്ത്യയുടെ പാസ്‌പോര്‍ട്ട് കാണുമ്ബോള്‍ വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ മുഖത്ത് ചിരിയാണ്. മോദിയുടെ രാജ്യത്തു നിന്നാണ് വരുന്നതല്ലേ എന്നവര്‍ ചോദിക്കും. മോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഉയര്‍ത്തി. ഇത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതു കൊണ്ട് സാധ്യമായതാണ്'- എന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്.

സത്യത്തില്‍, ഇന്ത്യയുടെ പാസ്‌പോര്‍ട്ടിന്റെ പവര്‍ വര്‍ധിച്ചിട്ടുണ്ടോ? വസ്തുതയിങ്ങനെയാണ്.

രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് റാങ്കിങ് നിശ്ചയിക്കുന്ന ലണ്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ സിറ്റിഷന്‍ഷിപ്പ് സ്ഥാപനം ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ (എച്ച്‌ ആന്‍ഡ് പി) 2021ലെ സൂചിക പ്രകാരം 90 ആണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക്. 2020ല്‍ ഇത് 82 ആയിരുന്നു. മധ്യേഷ്യന്‍ രാഷ്ട്രമായ താജികിസ്താന്‍, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ബുര്‍കിനോ ഫാസോ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ 74 ആയിരുന്നു ഇന്ത്യയുടെ പാസ്‌പോര്‍ട്ട് റാങ്കിങ്. അവിടെ നിന്നാണ് ഇപ്പോള്‍ 90ല്‍ എത്തി നില്‍ക്കുന്നത്.

പട്ടികയില്‍ മുമ്ബില്‍ ജപ്പാനും സിംഗപൂരുമാണ്. ഈ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 58 രാജ്യങ്ങളിലേക്കേ വിസരഹിത യാത്ര സാധ്യമാകൂ.

ദക്ഷിണ കൊറിയയും ജര്‍മനിയുമാണ് രണ്ടാം സ്ഥാനത്ത്. ഈ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 190 രാജ്യങ്ങളില്‍ വിസരഹിത യാത്ര ചെയ്യാം. ഫിന്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. ഓസ്ട്രിയയും ഡെന്‍മാര്‍ക്കും നാലാം സ്ഥാനത്തും ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവ അഞ്ചാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും താഴെ. ഇരുപത്തിയാറ് രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ വിസയില്ലാതെ യാത്ര ചെയ്യാനാകൂ.

Related News