Loading ...

Home International

ചന്ദ്രനില്‍ നിന്ന് ലഭിച്ചത് 200 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളെന്ന് ചൈനീസ് ഗവേഷകര്‍

ബെയ്ജിംഗ് : ചാങ് ഇ 5 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന പാറകള്‍ക്ക് 200 കോടി വര്‍ഷങ്ങളുടെ പഴക്കമെന്ന് ചൈനീസ് ഗവേഷകര്‍ . 2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചന്ദ്രനില്‍ ലാവ ഒഴുകിയിരുന്നു. ചന്ദ്രനില്‍ കൂടുതല്‍ കാലം അഗ്നിപര്‍വ്വതങ്ങള്‍ സജീവമായി ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണിതെന്ന് ചൈനീസ് അക്കാദമി ഓഫ് ജിയോളജിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ പറഞ്ഞു .

സൗരയൂഥത്തിലുടനീളമുള്ള പാറക്കല്ലുകളുടേയും ഉപഗ്രഹങ്ങളുടേയും പ്രായം കണക്കാക്കാന്‍, ശാസ്ത്രജ്ഞര്‍ സാധാരണയായി ഒരു നിശ്ചിത പ്രദേശത്തെ ഗര്‍ത്തങ്ങള്‍ കണക്കാക്കുന്നു.ഈ ഗര്‍ത്തങ്ങളെ ഉപയോഗിച്ചാണ് ചന്ദ്രന്റെ ഉപരിതലത്തിലെ വിവിധ മേഖലകള്‍ രൂപപ്പെട്ടതിന്റെ പഴക്കം കണക്കാക്കുന്നത്.

ഏതാണ്ട് 200 കോടി വര്‍ഷങ്ങളുടെ പഴക്കമാണ് ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കള്‍ക്ക് കണക്കാക്കുന്നത്. പരമാവധി 5 കോടി വര്‍ഷങ്ങളുടെ ഏറ്റക്കുറച്ചില്‍ ഇതിനുണ്ടായേക്കാം. ഗ്രഹങ്ങളുടെ പ്രായവും കാലഗണനയും വച്ചു നോക്കുമ്ബോള്‍ ഇത് വളരെ കൃത്യതയുള്ള കണക്കുകൂട്ടലാണെന്ന് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ മക്‌ഡോണല്‍ സെന്റര്‍ ഫോര്‍ ദ സ്‌പേസ് സയന്‍സസ് ഡയറക്ടര്‍ ബ്രാഡ് ജോളിഫ് പറഞ്ഞു.

ചന്ദ്രന് ഏതാണ്ട് 450 കോടി വര്‍ഷമാണ് പഴക്കം കണക്കാക്കുന്നത് . മുമ്ബ്, എല്ലാ ചന്ദ്ര സാമ്ബിളുകളും 3 ബില്യണ്‍ വര്‍ഷമോ അതില്‍ കൂടുതലോ പ്രായമുള്ളവയായിരുന്നു. 2020 നവംബര്‍ 23നാണ് ചൈനയുടെ ചാങ് ഇ 5 ഹെയ്‌നാന്‍ ദ്വീപില്‍ നിന്നും വിക്ഷേപിക്കുന്നത്. ചാങ് ഇ 5 ചന്ദ്രന്റെ ഓഷ്യാനസ് പ്രോസിലാറിയം എന്ന പ്രദേശത്താണ് ഇറങ്ങിയത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവമായിരുന്ന അഗ്നിപര്‍വ്വതങ്ങളില്‍ നിന്നുള്ള ലാവകള്‍ ഉറഞ്ഞ് കിടക്കുന്ന പ്രദേശമാണിത്.

ചന്ദ്രന്റെ ഉപരിതലത്തില്‍ ഡിസംബര്‍ ഒന്നിന് ഇറങ്ങിയ ചൈനീസ് പേടകം ഏതാണ്ട് 1731 ഗ്രാം വസ്തുക്കള്‍ ചന്ദ്രനില്‍ നിന്നും ശേഖരിച്ചു. ചന്ദ്രനില്‍ നിന്നും ശേഖരിച്ച വസ്തുക്കളുമായി ഡിസംബര്‍ 16ന് ഭൂമിയിലേക്ക് തിരിക്കുകയും ചെയ്തു.

Related News