Loading ...

Home Kerala

കേരളത്തിൽ മേഘവിസ്ഫോടനം,അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; ഡാമുകള്‍ തുറന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നാശം. കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചു. 10 പേരെ കാണാതായി. മൂന്നുവീടുകള്‍ ഒലിച്ചു പോയി.പ്ലാപ്പള്ളിയിലെ കാവാലിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതായി കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സജി മോന്‍ പറഞ്ഞു.കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫിസും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട് പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറില്‍ കൂടെ ഉണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. സംസ്ഥാനത്ത് 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. മൂന്ന് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ടിടത്ത് യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴ തുടരുകയാണ്.

റെഡ് അലര്‍ട്ട്

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലര്‍ട്ട്

കണ്ണൂര്‍, കാസര്‍കോട്

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

Related News