Loading ...

Home Kerala

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നാളെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും


സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നാളെ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ 6 മാസം കൂടി അദാനി സംഘത്തോടൊപ്പം പ്രവര്‍ത്തിക്കും. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിനെതിരെ എല്‍.ഡി.എഫ്. സമരമാരംഭിച്ചു കഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് തിരുവനന്തപുരം വിമാനത്താവളം സ്വാകാര്യവത്കരിക്കുന്നത്. രണ്ടു വര്‍ഷം മുമ്ബ് എയര്‍പോര്‍ട്ട് അതോറിറ്റി വിളിച്ച ടെന്‍ഡറില്‍ സംസ്ഥാന സര്‍ക്കാരും പങ്കെടുത്തെങ്കിലും കരാര്‍ അദാനി ഗ്രൂപ്പിന് ലഭിച്ചു. ഇതോടെ വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സര്‍ക്കാരും മരവിപ്പിച്ചു. 50 വര്‍ഷത്തേക്കാണ് അദാനിയുമായി കരാര്‍. സ്വകാര്യവത്കരണത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അത് തീര്‍പ്പാകുന്നതിനു മുന്നേ വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരും ഇടതുമുന്നണിയും ഇടഞ്ഞു നില്‍ക്കുകയാണ്.

വിമാനത്താവളത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയാണ് അദാനി ഗ്രൂപ്പിന്‍റെ ആദ്യ പ്രവര്‍ത്തനം. ദീര്‍ഘനാളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉടന്‍ തുറക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പോലെയുള്ള തന്ത്രപ്രധാന ചുമതലകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെ തുടര്‍ന്നും നിര്‍വ്വഹിക്കും.

Related News