Loading ...

Home Kerala

തുഷാരഗിരി വനഭൂമി തിരിച്ചുപിടിക്കാന്‍ കേന്ദ്ര ഇടപെടല്‍; ഡീ നോട്ടിഫിക്കേഷന് സാധ്യത

കോഴിക്കോട്: വനംവകുപ്പിന്റെ പിടിപ്പുകേട് കാരണം നഷ്ടമായ കോഴിക്കോട് തുഷാരഗിരിയിലെ വനഭൂമി തിരിച്ചുപിടിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു. 2000ത്തില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി സര്‍ക്കാര്‍ ഏറ്റെടുത്ത 24 ഏക്കര്‍ വനഭൂമി തോട്ടം ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

താമരശ്ശേരി റെയ്ഞ്ചിലെ തുഷാരഗിരി ജീരകപ്പാറ മലവാരത്തിലെ 24 ഏക്കര്‍ വനഭൂമിയാണ് വനംവകുപ്പ് കോടതിയില്‍ തോറ്റതോടെ നഷ്ടമായത്. സമാനസ്വഭാവമുള്ള 246 ഏക്കര്‍ വനഭൂമി കൂടി കൈവശപ്പെടുത്താന്‍ തോട്ടം ഉടമകള്‍ നീക്കം തുടരുന്നതിനിടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍. നിബിഢവനങ്ങള്‍ നഷ്ടമാകുന്നത് സംബന്ധിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ജീരകപ്പാറ മലവാരത്തില്‍ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.

വനവും വെള്ളച്ചാട്ടങ്ങളും കാട്ടരുവികളും കൂറ്റന്‍ മരങ്ങളും ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഉള്‍പ്പെടെ 24 ഏക്കര്‍ വനഭൂമി അളന്ന് തോട്ടം ഉടമകള്‍ക്ക് കൈമാറാന്‍ വനംവകുപ്പ് നീക്കം തുടരുന്നതിനിടെയാണ് കേന്ദ്ര ഇടപെടല്‍. വനഭൂമി ഡീ നോട്ടിഫിക്കേഷന്‍ നടത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും കത്ത് നല്‍കി. ഇതേത്തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസ്തുത ഭൂമി ഡീ നോട്ടിഫിക്കേഷന്‍ നടത്തി തിരിച്ചുപിടിക്കാന്‍ കോടതികൂടി കനിയേണ്ടിവരും. വനഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.'

ഇരുവഴിഞ്ഞിപ്പുഴയുടെ ഉത്ഭവപ്രദേശമായ വയനാടന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന ജീരകപ്പാറ മലവാരത്തിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഭൂവുടമകള്‍ക്ക് വനംവകുപ്പ് കൈമാറാനൊരുങ്ങുന്ന ഭൂമിയില്‍ നാല് വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളുമുണ്ട്. മാത്രമല്ല വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രങ്ങളും കൈമാറുന്ന ഭൂമിയിലാണ്. അവശേഷിക്കുന്ന 246 ഏക്കര്‍ കൂടി തിരിച്ചുനല്‍കേണ്ടി വരികയാണെങ്കില്‍ ജീരകപ്പാറ മലവാരത്തിലെ അര്‍ധനിത്യഹരിത വനങ്ങളുടെ നല്ലൊരു പങ്കും നഷ്ടമാകും.

വെള്ളച്ചാട്ടങ്ങള്‍ക്കു പുറമെ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂടി സ്വകാര്യ വ്യക്തികളുടെ കയ്യിലാവുന്നതോടെ ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകളും ഇല്ലാതാവും. സാഹചര്യം വിലയിരുത്താന്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ നിന്നുള്ള എം.എല്‍.എമാരും വനംമന്ത്രി എ.കെ. ശശീന്ദ്രനും തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു.

സ്വാഭാവിക വനം വനമായിത്തന്നെ നിലനിര്‍ത്തി ഈ മേഖല സംരക്ഷിക്കണം. ഒരുകാരണവശാലും സ്വകാര്യവ്യക്തികള്‍ക്ക് ഇവിടം വിട്ടുകൊടുക്കരുത്. തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തുള്ള 23.83 ഏക്കര്‍ ഭൂമി അഞ്ചുപേര്‍ക്കായി നല്‍കാനാണ് ഇപ്പോഴത്തെ കോടതിവിധി. ഈ മേഖലയിലെ മരങ്ങള്‍ മുറിച്ചുമാറ്റി കൃഷിഭൂമിയാക്കാനുള്ള നീക്കത്തിനെതിരേ മുമ്ബും പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. മറ്റുള്ളവരും ഇപ്പോഴത്തെ വിധിയുടെ ചുവടുപിടിച്ച്‌ കോടതിയെ സമീപിക്കാനും വനഭൂമി മൊത്തം കൃഷിഭൂമിയാക്കി മാറ്റാനും സാധ്യതയുണ്ട്.

Related News