Loading ...

Home Kerala

ഉത്ര വധക്കേസ്; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി,ശിക്ഷാവിധി 13ന്

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ജഡ്ജി എം മനോജാണ് ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 13ന് ശിക്ഷ വിധിക്കും. പ്രോസിക്യൂഷന്‍ വാദം ശരിവെച്ച്‌ കോടതി

സൂരജിനെ ചുമത്തിയ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാന്‍ കഴിയില്ലെന്നും ഉത്രയുടെ കൊലപാതകമല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.

2020 മേയ് 7നാണ് അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേരളമാകെ ഞെട്ടിയ കേസില്‍ ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) അറസ്റ്റിലായി. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്ബിനെക്കൊണ്ടു കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്ബ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

അഞ്ചല്‍ ഉത്രവധക്കേസില്‍ അന്വേഷണസംഘം മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ച്‌ നടത്തിയ ഡമ്മി പരീക്ഷണവും പാമ്ബിന്റെ പോസ്റ്റ്‌മോര്‍ട്ടവും നിര്‍ണായക തെളിവായി. ഉത്രയെ കടിപ്പിച്ച പാമ്ബിന്റെ പോസ്റ്റ്മോര്‍ട്ടവും നിര്‍ണായക തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്ബാണിതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും ഹാജരാക്കുകയും ചെയ്തു. വാദത്തിനിടയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേട്ടത്.

എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്ബ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

2020 മാര്‍ച്ച്‌ രണ്ടിന് അണലിയെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ സൂരജ് അടുത്ത പദ്ധതി തയാറാക്കി. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച്‌ കൊലപ്പെടുത്തി. ഉത്രയെ രണ്ടുപ്രാവശ്യം പാമ്ബുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മൂര്‍ഖന്‍ പാമ്ബിന് ഉത്ര കിടന്നമുറിയില്‍ കയറാനുള്ള പഴുതുകള്‍ ഇല്ലായിരുന്നെന്നും ജനല്‍വഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധര്‍ മൊഴിനല്‍കിയിരുന്നു.

Related News