Loading ...

Home International

വനിത പ്രതിഷേധകര്‍ക്കു നേരെ വെടിയുതിര്‍ത്ത് താലിബാന്‍; ബാനറുകള്‍ കീറിക്കളഞ്ഞു

കാബൂള്‍: കിഴക്കന്‍ കാബൂളില്‍ ഹൈസ്കൂളിന് പുറത്ത് പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്ക് മടങ്ങാനുള്ള അവകാശത്തിനായി സമരം നടത്തിയ സ്ത്രീകള്‍ക്കെതിരെ വെടിയുതിര്‍ത്ത് താലിബാന്‍. ആറുപേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ഞങ്ങളുടെ പേന തകര്‍ക്കരുത്, പുസ്തകം കത്തിക്കരുത്, സ്കൂള്‍ അടയ്ക്കരുത്-എന്നെഴുതിയ ബാനറുമായാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. ബാനറുകള്‍ താലിബാന്‍ കീറിക്കളഞ്ഞു.

പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ നീക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. സ്ത്രീകള്‍ക്ക് പ്രതിഷേധം നടത്താമെന്നും എന്നാല്‍ അനുമതി വാങ്ങണമെന്നാണ് താലിബാെന്‍റ ഉത്തരവ്.

താലിബാനെതിരെ ഖത്തര്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള താലിബാന്റെ  സമീപനം നിരാശജനകമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി. അഫ്ഗാനില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. താലിബാന്‍ പിന്നോട്ടാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ദോഹ കരാര്‍ അഫ്ഗാന്റെ പതനത്തിന് കാരണമായി'

ദോഹയില്‍ താലിബാനും യു.എസും ഒപ്പുവെച്ച കരാറാണ് അഫ്ഗാനിസ്താന്റെ  പതനത്തിനു വഴിയൊരുക്കിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡന്‍റ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കെന്‍സി. 2020 ഫെബ്രുവരിയില്‍ ദോഹയില്‍ വെച്ചാണ് ട്രംപ് ഭരണകൂടവും താലിബാനും തമ്മില്‍ കരാറുണ്ടാക്കിയത്.

2021 മേയ് അവസാനത്തോടെ യു.എസ് സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കുമെന്നാണ് കരാറിലെ വാഗ്ദാനം. പകരമായി യു.എസ്-സഖ്യസേനക്കു നേരെയുള്ള ആക്രമണം താലിബാന്‍ അവസാനിപ്പിക്കണമെന്നും ഉപാധിവെച്ചു.

നിശ്ചയിച്ച തീയതിക്കുള്ളില്‍ തന്നെ സൈന്യത്തെ പിന്‍വലിക്കാനായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ  പിന്‍ഗാമിയായെത്തിയ ജോ ബൈഡെന്‍റ തീരുമാനം. പിന്നീടത് ആഗസ്റ്റ് 31ലേക്ക് നീട്ടി.

അതേസമയം, 2500 സൈനികരെ അഫ്ഗാനില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ അഫ്ഗാന് പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നെന്ന് യു.എസ് സെനറ്റില്‍ മക്കെന്‍സി വ്യക്തമാക്കി. മക്കെന്‍സിയുടെ അഭിപ്രായങ്ങള്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ശരിവെച്ചു.

Related News