Loading ...

Home Kerala

ഉപഭോക്താക്കള്‍ക്ക് വ്യാജസന്ദേശം; സൈബര്‍ സെല്ലില്‍ പരാതി നല്കി കെഎസ്‌ഇബി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വ്യാജസന്ദേശം ലഭിച്ചതായി പരാതി ഉയര്ന്നതിനെത്തുടർന്ന് സൈബര്‍ സെല്ലില്‍ പരാതി നൽകി കെഎസ്‌ഇബി.

വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിലാണ് ഉപഭോക്താക്കള്‍ക്ക് വ്യാജ എസ്‌എംഎസ് സന്ദേശം ലഭിച്ചത്. പരാതിയില് അന്വേഷണം ആരംഭിച്ചതായി കേരള പൊലീസിന്റെ സൈബർ  വിഭാഗം അറിയിച്ചു.

കെഎസ്‌ഇബിയുടെ നിരവധി ഉപഭോക്താക്കള്ക്ക് വ്യാജ മൊബൈൽ  സന്ദേശം ലഭിക്കുകയുണ്ടായി. കെഎസ്‌ഇബിയിൽ  നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈല് നമ്പറിൽ നിന്ന് വൈദ്യുതി വിച്ഛേദന സന്ദേശം ലഭിച്ചതാണ് ഉപഭോക്താക്കള്ക്ക് സംശയത്തിനിട നല്കിയത്. തുടര്ന്ന് പലരും കെഎസ്‌ഇബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തെ പരാതി അറിയിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപെട്ടത്.

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്‌ഇബി അയക്കുന്ന സന്ദേശങ്ങളില് 13 അക്ക കണ്സ്യൂമർ  നമ്ബർ, കുടിശ്ശിക തുക, സെക്ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള് ഉള്പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്, ഒടിപി തുടങ്ങിയവയുള്പ്പെടെയുള്ള വ്യക്തി വിവരങ്ങള് ഒരു ഘട്ടത്തിലും കെഎസ്‌ഇബി ഉദ്യോഗസ്ഥര് ആവശ്യപ്പെടുന്നതല്ല. മൊബൈല് ഫോണ്, കമ്ബ്യൂട്ടര് തുടങ്ങിയവയിലേക്ക് കടന്നു കയറുവാൻ  അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും, ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും കെഎസ്‌ഇബി അറിയിച്ചു.

ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോണ് കോളുകളോ ലഭിക്കുന്നപക്ഷം കെഎസ്‌ഇബിയുടെ കസ്റ്റമർകെയർ  നമ്പറായ  1912 ല് വിളിച്ചോ 94960 01912 എന്ന നമ്പറിൽ  വാട്സാപ് സന്ദേശമയച്ചോ അറിയിക്കാവുന്നതാണ്.

Related News