Loading ...

Home International

സ്‌പേസ് എക്സ് ദൗത്യം വിജയം; നാല് യാത്രക്കാരും സുരക്ഷിതമായി തിരികെയെത്തി



വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സ് കമ്ബനി വിക്ഷേപിച്ച ബഹിരാകാശ പേടകം ലക്ഷ്യം പൂര്‍ത്തിയാക്കി തിരികെ ഭൂമി തൊട്ടു. നാല് ബഹിരാകാശ സഞ്ചാരികളും മൂന്ന് ദിവസം ഭൂമിയെ വലംവച്ച്‌ സുരക്ഷിതമായി തിരികെയെത്തി. ഫ്‌ലോറിഡ തീരത്ത് അറ്റ്ലാന്റിക്കില്‍ പേടകത്തിന്റെ യാത്ര ആരംഭിച്ച സ്ഥലത്തു നിന്ന് വളരെ അകലെയല്ലാതെയാണ് പാരച്ച്‌യൂട്ടില്‍ സഞ്ചാരികള്‍ പറന്നിറങ്ങിയത്.

ഇതാദ്യമായാണ് ബഹിരാകാശ വിദഗ്ധര്‍ ഇല്ലാതെ സാധാരണക്കാര്‍ മാത്രമായി ബഹിരാകാശത്തേക്ക് റോക്കറ്റ് പോകുന്നത്. യാത്രക്കായി പണം മുടക്കിയ ജാരെഡ് ഐസക്മാനും മൂന്ന് സഹയാത്രികരുമാണ് ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. സാധാരണക്കാര്‍ക്കും ബഹിരാകാശത്തെത്താന്‍ സാധിക്കും എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

ഇലോണ്‍ മസ്‌കിന്റെ കമ്ബനിയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ഡ്രാഗണ്‍ ക്യാപ്സൂള്‍ അവരെ ഏറ്റെടുത്തു. യാത്രക്കുള്ള ചെലവ് എത്രയെന്ന് ഐസക്മാന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യാത്രികരുമായി പോയ ഡ്രാഗണ്‍ ക്യാപ്സൂള്‍ റോക്കറ്റ് 363 മൈല്‍(585 കിലോമീറ്റര്‍) ഉയരത്തിലെത്തി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും 100 മൈല്‍ ഉയരത്തില്‍ പോയ റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ജാലകത്തിലൂടെ യാത്രികര്‍ ഭൂമിയിലെ കാഴ്ചകള്‍ കണ്ടു. 1969ല്‍ അപ്പോളോ 9ന് ശേഷം അറ്റ്‌ലാന്റിക്കില്‍ യാത്ര അവസാനിപ്പിക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്രികരാണ് ഇവര്‍.

സ്‌പെയ്‌സ് എക്‌സ് നാസയ്ക്കായി ബഹിരാകാശ യാത്രികരെയും കൊണ്ട് പോയ മുന്‍പത്തെ രണ്ട് ക്രൂവും ഭൂമി തൊട്ടത് മെക്‌സിക്കോ ഉള്‍ക്കടലിലായിരുന്നു. ഇന്‍സ്പിരേഷന്‍ 4 എന്ന് പേരിട്ട യാത്രക്കായി യാത്രികര്‍ ആറ് മാസമാണ് പരിശീലനവും തയാറെടുപ്പുകളും നടത്തിയത്.

ഐസക്മാനെ കൂടാതെ കുട്ടിക്കാലത്ത് കാന്‍സറിനെ അതിജീവിച്ച മെംഫിസിലെ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച്‌ ആശുപത്രിയില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന ഹെയ്ലി ആഴ്സീനക്സ് (29), സ്വീപ്‌സ്റ്റേക്ക് മത്സര വിജയികളായ എവരറ്റിലെ ഡാറ്റാ എഞ്ചിനീയര്‍ ക്രിസ് സെംബ്രോസ്‌കി (42), ടെമ്ബെയിലെ കമ്മ്യൂണിറ്റി കോളജ് അധ്യാപകനായ സിയാന്‍ പ്രോക്ടര്‍ (51) എന്നിവരാണ് ബഹിരാകാശ യാത്രയില്‍ ഉണ്ടായിരുന്നത്.

Related News