Loading ...

Home International

കാലാവസ്ഥ വ്യതിയാനം; 30 വര്‍ഷം കൊണ്ട് 20 കോടിയാളുകള്‍ കുടിയേറ്റക്കാരാകുമെന്ന് റിപ്പോര്‍ട്ട്


വാഷിങ്ടണ്‍ ഡി.സി: കാലാവസ്ഥ വ്യതിയാനം കാരണം അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 20 കോടിയിലധികം ആളുകള്‍ സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വരുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. വ്യാവസായിക വിഷവാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുകയും വികസന വിടവ് നികത്തുകയും ചെയ്തില്ലെങ്കില്‍ ഇത് സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഗ്രൗണ്ട് ലെവല്‍ റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗം മന്ദഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളായ ജലദൗര്‍ലഭ്യം, വിളയുടെ ഉല്‍പാദനക്ഷമത കുറയുക, സമുദ്രനിരപ്പ് ഉയരുക എന്നിവ 2050ഓടെ 'കാലാവസ്ഥ കുടിയേറ്റക്കാര്‍' എന്ന വിഭാഗത്തെ സൃഷ്ടിക്കുമെന്നാണ് പറയുന്നത്. വടക്കേ ആഫ്രിക്ക, ഉപ സഹാറന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കന്‍ ഏഷ്യ, പസിഫിക്ക് എന്നീ മേഖലകളാണ് പഠന വിധേയമാക്കിയത്.

ഏറ്റവും താഴ്ന്ന തോതിലുള്ള മലിനീകരണവും സുസ്ഥിര വികസനവും കാലാവസ്ഥക്ക് അനുയോജ്യമായ സാഹചര്യത്തിലും ലോകത്ത് 44 ദശലക്ഷം ആളുകള്‍ വീട് വിടാന്‍ നിര്‍ബന്ധിതരാകുന്നതായി കാണാം.

രാജ്യത്തിനകത്ത് കുടിയേറ്റം സൃഷ്ടിക്കുന്നതിനുള്ള കാലാവസ്ഥയുടെ ശക്തി വീണ്ടും സ്ഥിരീകരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ച്‌ ലോക ബാങ്കിലെ സീനിയര്‍ കാലാവസ്ഥ വ്യതിയാന വിദഗ്ധനായ വെയ് ചെന്‍ ക്ലെമന്‍റ് പറഞ്ഞു.

ഉപ സഹാറന്‍ ആഫ്രിക്കയെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും ഗുരുതരമായി ബാധിക്കുക. മരുവല്‍ക്കരണം, ദുര്‍ബലമായ തീരപ്രദേശങ്ങള്‍, കൃഷിയെ ആശ്രയിക്കുന്ന ജനസംഖ്യ എന്നിവ കാരണം 86 ദശലക്ഷം പേര്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെ കുടിയേറ്റക്കാരായി മാറും.

കാലാവസ്ഥാ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ അനുപാതം വടക്കേ ആഫ്രിക്കയിലാകുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. വടക്കു കിഴക്കന്‍ തുണീഷ്യ, വടക്കുപടിഞ്ഞാറന്‍ അള്‍ജീരിയ, പടിഞ്ഞാറന്‍-തെക്കന്‍ മൊറോക്കോ എന്നിവിടങ്ങളില്‍ ജലക്ഷാമം വര്‍ധിച്ചതിനാല്‍ 19 ദശലക്ഷം (ജനസംഖ്യയുടെ 9% ) ആളുകള്‍ പലായനം ചെയ്യപ്പെടേണ്ടി വരും.

ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശിലാണ് ഏറ്റവും മോശം സാഹചര്യം വരാന്‍ പോകുന്നത്. വെള്ളപ്പൊക്കവും വിളനാശവുമാണ് അവരെ രൂക്ഷമായി ബാധിക്കുക. സ്ത്രീകള്‍ ഉള്‍പ്പെടെ 19.9 ദശലക്ഷം ആളുകള്‍ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സ്വന്തം നാടും വീടും വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങേണ്ടി വരും.

'ഇതാണ് ഇപ്പോള്‍ ഞങ്ങളുടെ മാനുഷിക യാഥാര്‍ഥ്യം, ഇത് കൂടുതല്‍ മോശമാകുമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു'- ഇന്‍റര്‍നാഷനല്‍ റെഡ്ക്രോസ് റെഡ്ക്രസന്‍റ് ക്ലൈമറ്റ് സെന്‍റര്‍ ഡയരക്ടറായ പ്രഫ. മാര്‍ടിന്‍ വാന്‍ ആല്‍സ് പറഞ്ഞു.

Related News