Loading ...

Home Education

മധ്യപ്രദേശിലെ എന്‍ജി. സിലബസില്‍ ഇനി രാമായണവും മഹാഭാരതവും

ഭോപാല്‍: മധ്യപ്രദേശിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് രാമായണവും മഹാഭാരതവും രാമസേതുവും സിലബസില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ സിലബസില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്ഗേവറിനെയും ജനസംഘ് സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണിത്.

രാമായണത്തിലെയും മഹാഭാരതത്തിലെയും ഭാഗങ്ങള്‍ക്ക് പുറമെ രാമസേതുവും പഠനവിഷയമാക്കും. രാമന്‍ തന്‍റെ പത്നിയായ സീതയെ രാവണില്‍നിന്ന് വീണ്ടെടുക്കാന്‍ രാമസേതു നിര്‍മിക്കുകയും ലങ്കയിലെത്തി രാവണനെ നിഗ്രഹിച്ചുവെന്നുമാണ് ഐതിഹ്യം. രാമസേതു പഠിക്കുന്നതിലൂടെ രാമന്‍റെ കാലഘട്ടത്തിലെ എന്‍ജിനീയറിങ് വിദ്യകളെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുങ്ങുമെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

സിലബസില്‍ ഇവ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും രാമന്‍റെ സ്വഭാവത്തെക്കുറിച്ചും ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്‍റെ സംഭാവനകളെക്കുറിച്ചും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ പഠിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മോഹന്‍ യാദവ് പറഞ്ഞു. ഗസലുകളിലൂടെ ഉര്‍ദുവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നതവിദ്യാഭ്യാസത്തില്‍ രാമചരിതവും മഹാഭാരതവും പഠിപ്പിക്കാനും ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരു സിലബസും ഇതിനായി തയാറാക്കി കഴിഞ്ഞു. ബി.എ അപ്ലൈഡ് ഫിലോസഫി സിലബസിലാകും ഇവ ഉള്‍പ്പെടുക. ഓപ്ഷനല്‍ വിഷയമായാണ് ഇവ തെരഞ്ഞെടുക്കുക. 100 മാര്‍ക്കിന്‍റെ ചോദ്യപേപ്പറായിരുന്നു ഇതിന് നല്‍കുക.

അതേസമയം, ബി.ജെ.പി സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് രംഗത്തെത്തി. രാമചരിതവും മഹാഭാരതവും സിലബസില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഖുറാനും ബൈബിളും ഗുരുഗ്രന്ഥ് സാഹിബും സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ഭോപാല്‍ മധ്യ എം.എല്‍.എ ആരിഫ് മസൂദ് ആവശ്യപ്പെട്ടു.

Related News