Loading ...

Home International

ഖത്തര്‍ ഉപപ്രധാനമന്ത്രി കാബൂളില്‍; അഫ്ഗാന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തി


ദോഹ: താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ ശേഷം അഫ്ഗാനില്‍ ആദ്യ വിദേശ പ്രതിനിധിയുടെ സന്ദര്‍ശനം. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനിയാണ് ഞായറാഴ്ച വൈകീട്ട് കാബൂളിലെത്തിയത്. അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, താലിബാന്‍ ഇടക്കാല സര്‍ക്കാറിലെ ആക്ടിങ് പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അകുന്ദ് എന്നിവരുമായി പ്രത്യേകം കൂടികാഴ്ചകള്‍ നടത്തി.

ആഗസ്റ്റ് 31ന് അമേരിക്കന്‍ സൈന്യം രാജ്യം വിട്ട ശേഷം അഫ്ഗാനില്‍ വിദേശരാജ്യത്തു നിന്നുമെത്തുന്ന ആദ്യ ഉന്നത വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി. കാബൂള്‍ വിമാനത്താവളത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്നായിരുന്നു ഹസന്‍ അകുന്ദുമായുള്ള കൂടികാഴ്ച.

ഇടക്കാല മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിമാര്‍, മറ്റു ഉന്നതനേതാക്കള്‍, അഫ്ഗാനില്‍ ഖത്തര്‍ അംബാസഡര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശേഷമായിരുന്നു മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയെയും അബ്ദുല്ല അബ്ദുല്ലയെയും കണ്ടത്. അഫ്ഗാനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും അഫ്ഗാന്‍ ജനതയ്ക്കായി ഖത്തര്‍ നടത്തിവരുന്ന സഹായപ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ വിലയിരുത്തി. ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാനും ഖത്തര്‍ ന്യൂസ് ഏജന്‍സിയും പുറത്തുവിട്ടു. നിലവില്‍ താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിദേശരാജ്യമാണ് ഖത്തര്‍.

അഫ്ഗാനിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും, നയതന്ത്ര ചര്‍ച്ചകള്‍ക്കും ഏറെനാളായി നേതൃത്വം നല്‍കുന്ന ഖത്തര്‍ വിദേശകാര്യ മന്ത്രി, ഇതു സംബന്ധിച്ച വിദേശ പര്യടനത്തിനൊടുവിലാണ് ഞായറാഴ്ച കാബൂളിലെത്തിയത്.

Related News