Loading ...

Home Education

പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താന്‍ അനുവദിക്കണം; കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ടും കമ്ബ്യൂട്ടര്‍ ,മെബൈല്‍ എന്നിവ ഇല്ലാത്തതും കുട്ടികള്‍ പരീക്ഷ എഴുതാതിരിക്കാന്‍ കാരണമാകും. വീടുകളില്‍ രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. അതിനാല്‍ മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ മാര്‍ക്ക് നിശ്ചയിക്കനാവില്ല. ഓഫ് ലൈന്‍ പരീക്ഷ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച, കൃത്രിമം കാണിക്കല്‍ എന്നിവ തടയുന്നതിനും ഓഫ് ലൈന്‍ പരീക്ഷയിലൂടെ സാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളില്‍ പ്രവേശനത്തിന് പ്ലസ് വണ്‍ മാര്‍ക്ക് പ്ലസ് ടു പരീക്ഷ മാര്‍ക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിബിഎസ്‌ഇ, ഐസിഎസ്‌ഇ മൂല്യനിര്‍ണ്ണയത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തില്‍ മാര്‍ക്ക് കണക്കാക്കുന്നത്.

കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ് ലൈനായി നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടം ഉണ്ടാകുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കേരളം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ നടത്തിയിരുന്നു. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്ബ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 13 ന് വിഷയം വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് ആറാം തീയതി മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. കേരളത്തിലേത് ഗുരുതര കൊവിഡ് സാഹചര്യമെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു.

കുട്ടികളെ ഈ സാഹചര്യത്തിലേക്ക് തള്ളിവിടാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറഞ്ഞു. രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു.

Related News