Loading ...

Home National

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മൂന്നാംതരംഗത്തിന്‍റെ ആദ്യ സൂചനയാകാമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗം തീവ്രമായി ബാധിക്കാത്ത സംസ്ഥാനങ്ങളില്‍ പോലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പ്രവണതയാെണന്നും ഇത് മൂന്നാംതരംഗത്തിന്‍റെ ആദ്യ ലക്ഷണമാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) എപിഡമോളജി ആന്‍ഡ് കമ്യൂണിക്കബ്ള്‍ ഡിസീസസ് മേധാവി ഡോ. സമീറന്‍ പാണ്ഡ. കോവിഡ് വ്യാപനം വിലയിരുത്തുമ്പോള്‍ ഇന്ത്യയെ മൊത്തമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഓരോ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമാണെന്നും പാണ്ഡ പറഞ്ഞു. കോവിഡിന്‍റെ മൂന്നാംതരംഗത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയായിരുന്നു അദ്ദേഹം.

'ഡല്‍ഹിയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും തുടങ്ങി. നിരവധി സംസ്ഥാനങ്ങളില്‍ കോവിഡിന്‍റെ രണ്ടാംതരംഗം രൂക്ഷമായിരുന്നില്ല, എന്നാല്‍ ഇവിടെ മൂന്നാംതരംഗത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല. അതിനാല്‍ ഇപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നു' -പാണ്ഡ പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളുടെയും ഇപ്പോഴത്തെ കോവിഡ് കേസുകള്‍ പരിശോധിക്കണം. കൂടാതെ ഒന്ന്, രണ്ട് തരംഗങ്ങളുടെ തീവ്രത പരിശോധിക്കണം. ഇതില്‍നിന്ന് മൂന്നാം തരംഗത്തെയും അതിന്‍റെ തീവ്രതയെയും മനസിലാക്കാനാകുമെന്നും ഡോക്ടര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിരുന്നു. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയായാണ് വിദഗ്ധര്‍ കാണുന്നത്.

സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കുന്നതിന് തീരുമാനം എടുക്കുന്നുണ്ട്. സ്കൂളുകള്‍ തുറക്കുന്നതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ദേശീയതലത്തില്‍ സംഘടിപ്പിച്ച സീറോ സര്‍വേയില്‍ 50 ശതമാനത്തിലധികം കുട്ടികള്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇത് മുതിര്‍ന്നവരേക്കാള്‍ അല്‍പ്പം കുറവ് മാത്രമാണ്. അതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്കൂള്‍ തുറക്കുന്നത് സുരക്ഷിതമായ അന്തരീക്ഷത്തിലാണോയെന്ന് ഉറപ്പുവരുത്തണം. അധ്യാപകര്‍, മാതാപിതാക്കള്‍, ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം. കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറക്കുന്നതില്‍ സുരക്ഷ പ്രശ്നമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, കോവിഡ് രണ്ടാംതരംഗത്തെ ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Related News